ചെന്നൈ: പ്രമുഖ വയലിനിസ്റ്റ് എം.എസ്.ഗോപാലകൃഷ്ണന്(82) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ചെന്നൈയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു എം.എസ്.ഗോപാലകൃഷ്ണന്.
പുതിയ ആശയങ്ങളും കാഴ്ചപ്പാടുമുള്ള സംഗീതജ്ഞര്‍ക്ക് ഉത്തമോദാഹരണമായിരുന്നു എം.എസ്.ജി. വയലിന് വാദനത്തില്‍ അദ്ദേഹം അവതരിപ്പിച്ച പുതിയ ആശയങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 75 വര്‍ഷത്തോളം സംഗീതരംഗത്ത് എംഎസ്ജിയുണ്ടായിരുന്നു. പദ്മഭൂഷണും പദ്മശ്രീയും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ സംഗീത കലാനിധി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, ടാഗോര്‍ രത്ന അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും എം.എസ്ജിയെ തേടിയെത്തിയിരുന്നു.
പ്രശസ്ത വയലിനിസ്റ്റുകളായ ലാല്‍ഗുഡി ജയരാമന്റെയും ടി.എന്‍.കൃഷ്ണന്റെയും പേരിനൊപ്പം ഉയര്‍ന്നു കേട്ട പേരായിരുന്നു എം.എസ്.ഗോപാലകൃഷ്ണന്റേതും. പ്രശസ്ത വയലിന് വാദകനായ പാരൂര് സുന്ദരം അയ്യരില്‍ നിന്ന് വയലിന് അഭ്യസിച്ച എം.എസ്.ജി. എട്ടാം വയസ്സില്‍ അരങ്ങേറ്റം നടത്തി. തമിഴ്നാട്ടിലെ മെയിലാപ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഭാര്യ മീനാക്ഷി. നര്‍മ്മദ, സുരേഷ്, ലത എന്നിവരാണ് മക്കള്‍. മക്കളും വയലിന് വാദനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: