ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചു. കനത്ത പോലീസ് കാവലില്‍ മാധ്യമപ്പടയുടേയും സ്ത്രീ സംഘടനാ പ്രതിനിധികളുടേയും കണ്ണുവെട്ടിച്ച് തികച്ചും നാടകീയമായിട്ടാണ് ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് വസന്ത് വിഹാര്‍ പോലീസ് സാകേത് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്. കേസിലെ ആറു പ്രതികളിലെ അഞ്ചു പേര്‍ക്കെതിരെയാണ് കുറ്റപത്രം.
ഒന്നാം പ്രതി രാംസിങ്, അനിയന് മുകേഷ് സിങ്, പവന് ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് സിങ് താക്കൂര്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടത്. കൊലപാതകം (ഐ.പി.സി 302), മാനഭംഗം (ഐ.പി.സി 376), പ്രകൃതി വിരുദ്ധ കൃത്യം (ഐ.പി.സി 377), തെളിവു നശിപ്പിക്കല്‍ (ഐ.പി.സി 201), കൊല്ലപ്പെട്ട യുവതിയേയും സുഹൃത്തിനേയും ബസ് കയറ്റി കൊല്ലാന്‍ ശ്രമം (ഐ.പി.സി 307), തട്ടികൊണ്ടുപോകല്‍ (ഐ.പി.സി 365) സംഘം ചേര്‍ന്ന് കൊല്ലാന്‍ ശ്രമം (ഐ.പി.സി 396) തുടങ്ങിയ കുറ്റമാണ് പ്രതികള്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. ആറാം പ്രതിയായ 17 കാരനെതിരെയുള്ള കുറ്റപ്പത്രം ജുവനെയില്‍ ജസ്റ്റിസിനു മുമ്പാകെയാവും സമര്‍പ്പിക്കുക. ഇയാളുടെ വയസ്സ് നിര്‍ണ്ണയിക്കാനുള്ള മജ്ജ പരിശോധനാ ഫലം വന്നതിനു ശേഷമാകും ഇതുണ്ടാവുക.
മറ്റു പ്രതികള്‍ക്കെതിരെയുള്ള കേസിന്റെ വാദം ശനിയാഴ്ച്ചത്തേക്ക് മാറ്റി. എന്നാല്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ ഇതുവരെ അഭിഭാഷകരാരും തയ്യാറായിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രത്യേകം പേരു വിളിച്ച് കുറ്റങ്ങള്‍ വിവരിച്ചു. മുദ്രവെച്ച കവറിലായിരുന്നു രേഖകള്‍. ഇതെല്ലാം യുവതിയുടെ വിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കാനാണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. കുറ്റപ്പത്രം സമര്‍പ്പിച്ച അഞ്ചു പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 17 കാരന് ലഭിക്കുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷം ജുവനെയില്‍ ഹോമില്‍ തടവാണ്. പ്രതികളില്‍ വി.ഐ.പി ഇല്ലാത്തതിനാലാണ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ വാദം ബുധനാഴ്ച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ ഉദ്ഘാടനം ചെയ്ത പ്രത്യേക അതിവേഗ കോടതിയിലാണ്. മൂന്നു മാസത്തിനുള്ളില്‍ വിചാരണ അവസാനിക്കുമെന്ന് കരുതപ്പെടുന്നു.
മജിസ്ട്രേറ്റിന് മുമ്പാകെ കുറ്റപത്രം ഫയല്‍ ചെയ്ത് കഴിഞ്ഞാല്‍ പകര്‍പ്പ് പ്രതികള്‍ക്ക് വായിക്കാന്‍ നല്കി അവരുടെ ഒപ്പ് വാങ്ങണമെന്നാണ് രീതി. അതുകൊണ്ടു തന്നെ കുറ്റപ്പത്രം സമര്‍പ്പിക്കുന്നതിനൊപ്പം പ്രതികളേയും കോടതിയില്‍ കൊണ്ടുവരുമെന്ന ആഭ്യൂഹമുണ്ടായിരുന്നു. ഇതായിരുന്നു മാധ്യമപ്പട കോടതിക്കു മുന്നില്‍ നിലയുറപ്പിക്കാന്‍ കാരണമായത്. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുവാനായി പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ-ഫയലാക്കിയോ ജയിലില്‍ വച്ച് തന്നെ പ്രസന്റേഷനാക്കി കാണിച്ചോ നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
അതേസമയം, പ്രതികള്‍ക്കു വേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയ്യാറാകാത്തതും വാദം തുടങ്ങല്‍ താമസിപ്പിച്ചേക്കും. കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത 2,500 അഭിഭാഷകര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന് സാകേത് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ ദല്‍ഹി ലീഗല്‍ സര്‍വീസ് സൊസൈറ്റി സര്‍ക്കാരിന്റെ അപേക്ഷയിന്മേല് അഭിഭാഷകനെ നല്‍കേണ്ടി വരും. എന്നാല്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സൊസൈറ്റിക്ക് അത്തരത്തിലുള്ളൊരു ആവശ്യവും ലഭിച്ചിട്ടില്ല.
കോടതി തുടങ്ങുമ്പോള്‍ മുതല്‍ കനത്ത പോലീസ് കാവലിലായിരുന്നു സാകേതിലുള്ള കോടതി സമുച്ചയം. മാധ്യമപ്പടയ്ക്ക് പുറമേ സാമൂഹ്യ പ്രവര്‍ത്തകരും ജനങ്ങളും കോടതി വളപ്പില്‍ തടിച്ചുകൂടി. പ്രതികളെ ഹാജരാക്കും എന്ന അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു ഇത്. കോടതിയുടെ ഗയ്റ്റിനു വെളിയില്‍ പ്രതിഷേധക്കാരും അണിനിരന്നു. നീതി ആവശ്യപ്പെട്ടും പ്രതികളെ തൂക്കികൊല്ലണമെന്നും ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളേന്തിയായിരുന്നു പ്രതിഷേധം.
കുറ്റപ്പത്രം സമര്‍പ്പിക്കുന്ന ദിവസമായതിനാല്‍ വ്യാഴാഴ്ച കരിദിനമായിട്ടാണ് ദല്‍ഹിയില്‍ ആചരിക്കപ്പെട്ടത്. കറുപ്പുടത്താണ് ജന്തര്‍ മന്തറില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. രാംസിംഗിന്റേയും മുകേഷ് സിംഗിന്റേയും വീട്ടില്‍ ബോംബ് വയ്ക്കാനുള്ള ശ്രമമുണ്ടായതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: