ന്യൂദല്‍ഹി: സ്ത്രീ പീഡനക്കേസുകളില്‍ വിചാരണ നീണ്ടുപോകുന്നത് വിവാദമായിക്കൊണ്ടിരിക്കെ സുര്യനെല്ലി പീഡനക്കേസിന്റെ അവസ്ഥയില്‍ സുപ്രീംകോടതി ഞടുക്കം രേഖപ്പെടുത്തി. കേസ് ഇനി നീട്ടിക്കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്നും കേസില്‍ രണ്ടാഴ്ച്ചയ്ക്കകം വാദം തുടങ്ങണമെന്നും സുപ്രീം കോടതി പറഞ്ഞു. കേസിന്റെ നിലവിലെ അവസ്ഥയില്‍ കോടതിക്ക് ദുഖമുണ്ടെന്നും വാദം തുടങ്ങാനുളള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും ചീഫ്ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടു.
പ്രതിഭാഗം അഭിഭാഷകന് സുഖമില്ലാത്തതിനാല്‍ കേസ് മൂന്ന് മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന അഭ്യര്‍ത്ഥന സുപ്രീം കോടതി തള്ളി. കേസിന്റെ അവസ്ഥയില്‍ ബെഞ്ച് നടുക്കവും ഖേദവും പ്രകടിപ്പിച്ചു. 16 വര്‍ഷം മുമ്പുള്ള സ്ത്രീ പീഡനക്കേസിന്റെ അവസ്ഥ ഇങ്ങനെയായതില്‍ ഖേദിക്കുന്നുവെന്നാണ് ജസ്റ്റിസ് പറഞ്ഞത്. 2005 ല്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ അപ്പീല്‍ അനന്തമായി നീളുന്നതാണ് കോടതിയുടെ അതൃപ്തിക്ക് പാത്രമായത്.
കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന പെണ്‍കുട്ടിയുടെ അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രധാന അഭിഭാഷകനായ ടി ജി എന്‍ നായര്‍ക്ക് ഹൃദയസംബന്ധമായ അസുഖമായതിനാല്‍ കേസ് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. അതേസമയം കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരാരും കോടതിയില്‍ ഹാജരായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. കേസ് പരാമര്‍ശിക്കുമെന്ന കാര്യം നേരത്തെ തന്നെ സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചിരുന്നെങ്കിലും കോടതിയില്‍ എത്തിയില്ലെന്ന് കേസ് പരാമര്‍ശിച്ച അഭിഭാഷകര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ അഭിഭാഷകനായ ചന്ദര്‍ ഉദയ്സിംഗും മഹിളാഅസോസിയേഷന്‍ അഭിഭാഷകനായ വി. കെ. ബിജുവും ചേര്‍ന്നാണ് ഇന്നലെ കേസ് പരാമര്‍ശിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി കോടതിയുടെ വീക്കിലി ലിസ്റ്റിലാണ് കേസെന്നും പല കാരണങ്ങളാല്‍ നീണ്ടുപോവുകയാണെന്നും ഇവര്‍ അറിയിച്ചു. ഏഴുവര്‍ഷമായി സുപ്രീംകോടതിയില്‍ വാദം തുടങ്ങാതെ കിടക്കുന്നതില്‍ ചീഫ്ജസ്റ്റിസ് നടുക്കവും രോഷവും പ്രകടമാക്കി. ചെറിയ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന ഇത്തരം കേസുകള്‍ അനന്തമായി നീട്ടികൊണ്ടു പോകാനാവില്ലെന്ന് കോടതി പറഞ്ഞു.
ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ 2005 നവംബര്‍ 11നാണ് അപ്പീല്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഏഴു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച കേസിന്റെ കാര്യം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ പരാമര്‍ശിക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചത്.
1996 ല്‍ പതിനാറ് വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നാല്‍പ്പതു ദിവസത്തോളം തുടര്‍ച്ചയായി 42 പേര് പീഡിപ്പിച്ചുവെന്നാണ് കേസ്. 35 പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തി. പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചെങ്കിലും അപ്പീല്‍ പോയപ്പോള്‍ ഹൈക്കോടതി, പ്രധാനപ്രതി ധര്‍മരാജനൊഴികെ എല്ലാവരേയും വെറുതെ വിടുകയായിരുന്നു. ധര്‍മ്മരാജന്റെ ജീവപര്യന്തം തടവ് എന്നതും ഹൈക്കോടതി അഞ്ചു വര്‍ഷമായി ചുരുക്കിയിരുന്നു. ഇതിനെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍.
പ്രതിഭാഗം വക്കീലിനു വേണ്ടി അഭിഭാഷകനായ മധുസൂദനനാണ് കേസ് മൂന്നു മാസത്തേക്ക് കൂടി നീട്ടി വയ്ക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. ഇത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അഭിഭാഷകന് ചികില്‍സയ്ക്ക് പോവുകയാണെങ്കില്‍ പകരം സംവിധാനം ഒരുക്കാന്‍ നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ കേസ് തുടങ്ങണമെന്നും അടുത്തയാഴ്ച കേസ് വീണ്ടും പരാമര്‍ശിച്ച് തീയതി വാങ്ങാനും കോടതി അറിയിച്ചു.
>> സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: