ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ ജാമ്യം ലഭിച്ച സി.പി.എം ഇടുക്കി മുന്‍ജില്ലാ സെക്രട്ടറി എം എം മണി ജയിലില്‍ നിന്നും പുറത്തിറങ്ങി. ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് മണി പുറത്തിറങ്ങിയത്. ഉച്ചയ്ക്ക് 3.15ഓടെ ജയില്‍ മോചിതനായ മണിയെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന് എം.എല്‍.എയും മറ്റു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
കഴിഞ്ഞ 44 ദിവസമായി പീരുമേട് സബ് ജയിലില്‍ റിമാന്റിലാണ് എം എം മണി. 25,000 രൂപയുടെ ബോണ്ടിലും രണ്ട് ആള് ജാമ്യത്തിലുമാണ് നെടുങ്കണ്ടം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മണിക്ക് ജാമ്യം നല്‍കിയത്. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി. സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കമുണ്ടാകരുതെന്നും പോലീസിനെ ഭീഷണിപ്പെടുത്തരുതെന്നും ഉപാധിയുണ്ട്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് മേലെചെമ്മണ്ണാര്‍ അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ടാണ് മണിയെ അറസ്റ്റ് ചെയ്തത്. ഇടുക്കി മണക്കാട് നടന്ന പൊതു പ്രസംഗത്തില്‍ കൊല ചെയ്ത് തങ്ങളാണെന്ന് മണി വെളിപ്പെടുത്തിയത് കേരളത്തില്‍ വന്‍ രാഷ്ട്രീയ കോലാഹലമാണ് സൃഷ്ടിച്ചത്.
ഇക്കഴിഞ്ഞ നവംബര്‍ 21ന് പുലര്‍ച്ചെ 5.40ന് കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണസംഘമാണ് മണിയെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: