കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് തെരഞ്ഞെടുപ്പ് കണക്ക് മറച്ചു വെച്ച യു.ഡി.എഫ് എം.എല്‍.എമാരുടെ അംഗത്വം റദ്ദാക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പണം നല്‍കിയത് ഘടകകക്ഷികളെ ഏറാന്മൂളികളാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫിലെ പ്രധാന ഘടക കക്ഷികളായ മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസ് മാണിയും തെരഞ്ഞെടുപ്പു കണക്കില്‍ കൃത്രിമം കാട്ടിയെന്ന രേഖകള്‍ പുറത്തു വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്. വി.എസ്സിന്റെ തെരഞ്ഞെടുപ്പ് കണക്ക് സംബന്ധിച്ച് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വിശദീകരണം നല്‍കുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വരവുചെലവുകണക്കുകളിലെ പൊരുത്തക്കേടിന്റെ പേരില്‍ ലീഗ് എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുത്താല്‍ സി.പി.എമ്മിലെ എല്ലാ അംഗങ്ങളും അയോഗ്യരാകുമെന്നു ലീഗ് നേതാവും മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗും കോണ്‍ഗ്രസും യു.ഡി.എഫിലെ ഘടക കക്ഷികളാണ്. ലീഗ് കോണ്‍ഗ്രസിനും കോണ്‍ഗ്രസ് ലീഗിനും പണം നല്‍കാറുണ്ട്. അക്കൗണ്ടില്‍ അതു സംബന്ധിച്ച് കൃത്യമായ കണക്കുകളും ഉണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന് ചോദിച്ചാല്‍ വിശദീകരണം നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: