തിരുവനന്തപുരം: രത്നവ്യാപാരി ഹരിഹരവര്‍മയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ അഞ്ചു പേരുടെയും പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. അഞ്ചുപേരും മലയാളികളാണ്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഒന്നാം പ്രതി കണ്ണൂര്‍ തലശേരി എരഞ്ഞുള്ളിയില് മൂര്‍ക്കോത്ത് വീട്ടില്‍ പി.വി. കുഞ്ഞിക്കണ്ണന് മകന് എം. ജിതേഷ്(33), രണ്ടാം പ്രതി കോഴിക്കോട് കുറ്റ്യാടിയില്‍ കോവുങ്ങള് വീട്ടില്‍ വാസുവിന്റെ മകന് അജീഷ്(27), മൂന്നാംപ്രതി കണ്ണൂര്‍ തലശേരി നിര്‍മല ഗിരിയില്‍ കൈതേരി സൂര്യ ഭവനില്‍ പി.വി. ബാലന് മകന് രഖില്‍(24), നാലാം പ്രതി തൃശൂര്‍ ചാലക്കുടി കുറ്റിക്കട കൈനിക്കര വീട്ടില്‍ രാജന് മകന് രാഗേഷ്(21), അഞ്ചാം പ്രതി കര്‍ണാടക കൂര്‍ഗില്‍ സിദ്ധാപ്പുര് നാല്പതേക്കര് നെല്ലരിക്കേരി കോട്ടയ്ക്കല്‍ വീട്ടില്‍ ജോയ് തോമസ് മകന് ജോസഫ്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുറ്റവാളികളില്‍ മൂന്നു പേര് വിദ്യാര്‍ഥികളാണ്. ഹരിഹര വര്‍മ വിറ്റിരുന്നത് അമൂല്യരത്നങ്ങളായിരുന്നില്ലെന്നും കണ്ടെത്തല്‍. മൂല്യം കുറഞ്ഞ രത്നങ്ങളാണ് ഇയാള്‍ വില്ക്കാന് ശ്രമിച്ചിരുന്നത്. പ്രതികള്‍ നിരവധി തവണ ഹരിഹര വര്‍മയെ ലക്ഷ്യമിട്ട് എത്തിയിരുന്നു. ഇവര്‍ വര്‍മയുമായി ഏറെ നാളായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
വര്‍മയില്‍ നിന്ന് രത്നങ്ങള്‍ തട്ടിയെടുക്കാനായി പ്രതികള്‍ ഗൂഢാലോചന നടത്തി പദ്ധതി തയാറാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രതികള്‍ എറണാകുളം ഏലൂരില്‍ വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ജോസഫിനെ കര്‍ണാടക മന്ത്രിയുടെ മകനെന്ന വ്യാജേനയാണ് വര്‍മയെ പരിചയപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വര്‍മ കൊല്ലപ്പെട്ട ദിവസം ഇദ്ദേഹത്തിന്റെ സുഹൃത്തും അഭിഭാഷകനുമായ ഹരിദാസിന്റെ മകളുടെ പേരിലുള്ള ഞെട്ടയം പൂത്തൂര്കോണത്തെ വീട്ടില്‍ പ്രതികള്‍ എത്തുകയായിരുന്നു.
നേരത്തെതന്നെ മയക്കാനുള്ള മരുന്നുകള്‍ കലക്കിയ ജ്യൂസ് ഇവര്‍ കൈയില്‍ കരുതിയിരുന്നു. രത്നത്തിന്റെ വിലയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ജ്യൂസ് വര്‍മയെ കുടിപ്പിക്കുകയായിരുന്നു. ഇതിനുശേഷം വര്‍മയെയും അഭിഭാഷകനെയും ബലപ്രയോഗത്തിലൂടെ കീഴടക്കി കൈയില്‍ കരുതിയിരുന്ന ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തുകയായിരുന്നുവെന്നും ഇതിനിടെയാണ് വര്‍മ മരിച്ചതെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: