കൊച്ചി: മുപ്പതാമത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജും പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളേജും ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ നിലവിലെ ജേതാക്കളായ പാലാ സെന്റ് തോമസ് കോളേജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോതമംഗലം എംഎ കോളേജ് കിരീടം സ്വന്തമാക്കിയത്.
പത്ത് സ്വര്‍ണ്ണവും 6 വെള്ളിയും 12 വെങ്കലവുമടക്കം 85.5 പോയിന്റ് നേടിയാണ് ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജ് വനിതാ വിഭാഗത്തില്‍ കിരീടം സ്വന്തമാക്കിയത്. പാലാ അല്‍ഫോണ്‍സാ കോളേജിനാണ് രണ്ടാം സ്ഥാനം. 6 സ്വര്‍ണ്ണവും 10 വെള്ളിയും അഞ്ച് വെങ്കലവുമടക്കം 72.5 പോയിന്റാണ് അവരുടെ സമ്പാദ്യം. മൂന്നാം സ്ഥാനത്തുള്ള കോതമംഗലം എംഎ കോളേജ് 6 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമടക്കം 53 പോയിന്റ് കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ 13 സ്വര്‍ണ്ണവും 9 വെള്ളിയും രണ്ട് വെങ്കലവുമടക്കം 102 പോയിന്റുമായാണ് കോതമംഗലം എംഎ കോളേജ് നിലവിലെ ജേതാക്കളായ പാലാ സെന്റ് തോമസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ജേതാക്കളായത്. അഞ്ച് സ്വര്‍ണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 50 പോയിന്റാണ് പാലാ കോളേജിന് സ്വന്തമാക്കാനായത്. ഒന്നു വീതം സ്വര്‍ണ്ണവും വെള്ളിയും 6 വെങ്കലവുമടക്കം 14 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് മൂന്നാം സ്ഥാനത്തെത്തി. അവസാന ദിവസമായ ഇന്നലെ ഒരു റെക്കോര്‍ഡ് മാത്രമാണ് പിറന്നത്.
വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ കോതമംഗലം എംഎ കോളേജിലെ എന്‍.വി. ഷീനയാണ് 12.98 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ഇതേ കോളേജിലെ ശില്‍പ്പ ചാക്കോയും 12.69 മീറ്റര്‍ ചാടി നിലവിലെ റെക്കോര്‍ഡ് മറികടന്നു. 2009-ല്‍ ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജിലെ എസ്. അപര്‍ണ്ണ സ്ഥാപിച്ച 12.59 മീറ്ററിന്റെ റെക്കോര്‍ഡാണ് ഇരുവരും പഴങ്കഥയാക്കിയത്. ആദ്യ ദിവസം ഷീന ജാവലിന്‍ ത്രോയിലും സ്വര്‍ണ്ണം നേടിയിരുന്നു. റെക്കോര്‍ഡുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ട മീറ്റില്‍ രണ്ട് ദിനങ്ങളിലായി ആകെ നാല് റെക്കോര്‍ഡുകള്‍ മാത്രമാണ് പിറന്നത്.
ആദ്യ ദിവസം ഷോട്ട്പുട്ടില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ കോതമംഗലം എംഎ കോളേജിലെ നീന എലിസബത്ത് ബേബി ഹാമര്‍ത്രോയിലും സ്വര്‍ണ്ണം നേടി ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി. ആദ്യ ദിവസം 400 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ അനില്‍ഡ തോമസ് ഇന്നലെ 200 മീറ്ററിലും സ്വര്‍ണ്ണം കരസ്ഥമാക്കി ഇരട്ട സ്വര്‍ണ്ണത്തിന് അര്‍ഹയായി. 25.2 സെക്കന്റിലാണ് അനില്‍ഡ 200 മീറ്റര്‍ ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ 200 മീറ്ററില്‍ കോതമംഗലം എംഎ കോളേജിലെ അനുരൂപ് ജേ ാണ് സ്വര്‍ണ്ണം നേടി. 22.06 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അനുരൂപ് സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. നേരത്തെ 100 മീറ്ററിലും സ്വര്‍ണ്ണം നേടി മീറ്റിലെ ഏറ്റവും വേഗതയേറിയ താരമായി മാറിയ അനുരൂപ് ഇതോടെ സ്പ്രിന്റ് ഡബിളിന് അര്‍ഹനായി. എറണാകുളം മഹാരാജാസിലെ ജെറിസ് ജോസിനാണ് 200 മീറ്ററില്‍ വെള്ളിമെഡല്‍.
പുരുഷന്മാരുടെ 4ഃ100 മീറ്റര്‍ റിലേയില്‍ കോതമംഗലം എംഎ കോളേജ് സ്വര്‍ണ്ണം കരസ്ഥമാക്കി. സ്പ്രിന്റ് ഡബിളിന് അര്‍ഹനായ അനുരൂപ് ജോണ്‍, ബിനീഷ്. കെ. ഷാജി, സോണി വര്‍ഗ്ഗീസ്, ഡാനി ജോസ് ഡെന്നിസ് എന്നിവരടങ്ങിയ ടീം 43.33 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. പാലാ സെന്റ് തോമസ് കോളേജ് വെള്ളിയും ചങ്ങനാശ്ശേരി എസ്ബി കോളേജ് വെങ്കലവും കരസ്ഥമാക്കി.
വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സാ കോളേജിനാണ് ഈയിനത്തില്‍ സ്വര്‍ണ്ണം. നിമിഷപ്രകാശ്, ആഗ്നസ് സെബാസ്റ്റ്യന്‍, റോസ്മി ജോസഫ്, സിനി അലക്സ് എന്നിവരടങ്ങിയ ടീം 48.23 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. കോതമംഗലം എംഎ കോളേജ് വെള്ളിയും ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജ് വെങ്കലവും ഈയിനത്തില്‍ കരസ്ഥമാക്കി.
വനിതാ വിഭാഗം 4ഃ400 മീറ്റര്‍ റിലേയില്‍ ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജിനാണ് സ്വര്‍ണ്ണം. നാല് മിനിറ്റുകൊണ്ട് ഫിനിഷ് ചെയ്താണ് ജോമി ജോസ്, സിന്‍ഷ. കെ., കെ.എസ്. അമ്പിളി, എം.എ. അഷ്മാബീവി എന്നിവരടങ്ങിയ ടീം സ്വര്‍ണ്ണം സ്വന്തമാക്കിയത്. പാലാ അല്‍ഫോണ്‍സാ കോളേജ് വെള്ളിയും കോതമംഗലം എംഎ കോളേജ് വെങ്കലവും കരസ്ഥമാക്കി. പുരുഷവിഭാഗത്തില്‍ പാലാ സെന്റ് തോമസ് കോളേജിനാണ് ഈയിനത്തില്‍ സ്വര്‍ണ്ണം. ജി. അനീഷ്, വിപിന്‍ ഫ്രാന്‍സിസ്, വിജിത്ത് വിജയന്, മനോജ് ബാബു എന്നിവരടങ്ങിയ ടീം മൂന്ന് മിനിറ്റ് 19.83 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. കോതമംഗലം എംഎ കോളേജ് വെള്ളിയും കോട്ടയം ബസേലിയോസ് കോളേജ് വെങ്കലവും കരസ്ഥമാക്കി.
സമാപന പരിപാടിയില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് ഇ.എസ്. ജോസ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.
>> സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: