ന്യൂദല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായി 23 കാരി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ അഞ്ചുപേര്‍ക്കെതിരേയും പ്രഥമദൃഷ്ട്യ കേസുണ്ടെന്ന് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് അഭിപ്രായപ്പെട്ടു. ഇവരെ തിങ്കളാഴ്ച്ച ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഉച്ചയ്ക്ക് ഹാജരാക്കാനാണ് ഉത്തരവ്. പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയ കൊലപാതകം, മാനഭംഗം, കൊലപാതക ശ്രമം, പ്രകൃതി വിരുദ്ധ കൃത്യം തുടങ്ങിയ 11 കുറ്റങ്ങളും അംഗീകരിച്ചതായി മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് നമ്രത അഗര്‍വാള്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ മരണ മൊഴിയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും കോടതി പരിശോധിച്ചു. എല്ലാ രേഖകളുടെയും യഥാര്‍ഥ പതിപ്പുകള്‍ മുദ്രവച്ച കവറില്‍ സൂക്ഷിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. കുറ്റപത്രത്തിനോടൊപ്പം സമര്‍പ്പിച്ച ഡിഎന്‍എ റിപ്പോര്‍ട്ട്, രക്ത പരിശോധനാ ഫലങ്ങള്‍ എല്ലാം ഒത്തു പോകുന്നതായും കോടതി അഭിപ്രായപ്പെട്ടു. ചികിത്സയിലായിരിക്കെ യുവതി മരിച്ച സിങ്കപ്പൂര്‍ ആശുപത്രിയുടെ രേഖകളും കോടതി പരിശോധിച്ചു.
യുവതിയെ പ്രവേശിപ്പിച്ചിരുന്ന സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനു മുമ്പാകെ യുവതി നല്കിയ മൊഴി മരണമൊഴിയായി കണക്കാക്കും. കൂടാതെ വിചാരണ ഇന്‍-ക്യാമറയില്‍ വേണമെന്ന പോലീസിന്റെ ആവശ്യവും കോടതി അംഗികരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. 1000 പേജുള്ള കുറ്റപത്രം വ്യാഴാഴ്ചയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 33 സാക്ഷികളാണുള്ളത്.
രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ്മ, പവന് ഗുപ്ത, അക്ഷയ് സിങ് താക്കൂര്‍ തുടങ്ങിയവരാണ് പ്രതികള്‍. അതേസമയം കേസിലെ ആറാം പ്രതിയായ 17 കാരന്റെ പ്രായം സംബന്ധിച്ച കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ പൊലീസ് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ്, 17 കാരന് പഠിച്ച സ്കൂളിന്റെ പ്രധാന അദ്ധ്യാപകനോടും തിങ്കളാഴ്ച ബോര്‍ഡിനും മുമ്പേ ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ഇയാളുടെ പ്രായം നിര്‍ണ്ണയിക്കാനായി നടത്തിയ മജ്ജ പരിശോധനാഫലം വന്നതിനു ശേഷമാകും കൂടുതല്‍ കോടതി നടപടികളുണ്ടാവുക.
അതേസമയം, ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളെ പ്രായപൂര്ത്തിയതായി കണക്കാക്കുന്ന പ്രായം 18 ല്‍ നിന്ന് 16 ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം മാനഭംഗക്കേസുകളിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് പഠിക്കുന്ന ജെ.എസ്.വര്‍മ്മ കമ്മറ്റിക്കു മുമ്പാകെ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ പ്രഖ്യാപിക്കുകയുണ്ടായി.
യുവതിയെ അതിക്രൂരമായി ഉപദ്രവിക്കുകയും മരണത്തിലേക്ക് തള്ളിവിട്ടതും 17 കാരനാണെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രായപരിധി സംബന്ധിച്ച ഭേദഗതിയുണ്ടായാല്‍ മാത്രമേ ഇയാള്‍ അര്‍ഹിക്കുന്ന ശിക്ഷ കോടതിക്ക് നല്കാനാവുകയുള്ളു. അല്ലാത്ത പക്ഷം ഇയാള്‍ കേവലം മൂന്ന് വര്‍ഷത്തെ ജയിലിലെ തടവ് കഴിഞ്ഞ് തിരിച്ചെത്തും.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സാകേത് മെട്രോപൊളിറ്റന്‍ കോടതിയുടെ 207-ാം മുറിയില്‍ കേസ് പരിഗണനയ്ക്കെടുത്തത്. യുവതിയുടെ മരണമൊഴിയും അത്യാഹിതം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയുമാണ് ആറു പ്രതികള്‍ക്കെതിരെ നിര്‍ണ്ണായകമാവുക. വിചാരണയ്ക്കായുള്ള ഫാസ്റ്റ് ട്രാക്ക് കോടതി 305-ാം മുറിയില്‍ ഒരുങ്ങിയിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങള്‍ നീളുന്നതിനാലും പ്രതികള്‍ക്ക് ഇതുവരെ അഭിഭാഷകരെ ലഭിക്കാത്തതും കേസിന്റെ വിചാരണ നീളാന്‍ ഇടയാക്കും. മൂന്നു മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാനാണ് ശ്രമം.
>> സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: