കണ്ണൂര്‍: വൈദ്യുതി ഉപഭോഗം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് പറഞ്ഞ് സംസ്ഥാനത്ത് അരമണിക്കൂര്‍ കൂടി ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ നീക്കം. കണ്ണൂര്‍ പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദാണ് ഈ സൂചന നല്‍കിയത്.
വൈദ്യുതിയുടെ കാര്യത്തില്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു. മഴ കുറയുകയും ചൂട് വര്‍ദ്ധിക്കുകയും ചെയ്തതോടെ വൈദ്യുതി ഉപഭോഗം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ലോഡ് ഷെഡ്ഡിംഗ് ഇപ്പോഴത്തെ നിലയില്‍ ജൂണ്‍ വരെ തുടരേണ്ടിവരുമെന്നും നിലവിലുള്ള സ്ഥിതി കൂടുതല്‍ വഷളായാല്‍ അര മണിക്കൂര്‍കൂടി നീട്ടേണ്ടിവരുമെന്നും ആര്യാടന് പറഞ്ഞു.
3400 മെഗാവാട്ട് ആവശ്യമായ സംസ്ഥാനത്ത് ഇന്ന് 1700 മെഗാവാട്ട് മാത്രമേ ലഭ്യമാകുന്നുള്ളൂ. ഉയര്‍ന്ന വില നല്കി വൈദ്യുതി വാങ്ങിയിട്ടായാലും നിലവിലുള്ള നില തുടരാന്‍ ശ്രമിക്കും. നിരക്ക് കൂട്ടുന്നതിനെ കുറിച്ച് ഒന്നും പറയാനാവില്ലെന്നും ബോര്‍ഡിന്റെ വരുമാനവും ചെലവും ഒത്ത് മുന്നോട്ടുപോകാന്‍ നിരക്കുവര്‍ദ്ധന ആവശ്യമായി വന്നാല്‍ അത് ചെയ്യേണ്ടിവരും. സബ്സിഡി നിര്‍ത്തുന്നതായുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. റഗുലേറ്ററി കമ്മീഷനല്ല സര്‍ക്കാരാണ് സബ്സിഡി സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.
700 കോടി മാത്രം വരുമാനമുള്ള ബോര്‍ഡ് 200 കോടി രൂപ മാസംതോറും നഷ്ടത്തിലാണ് മുന്നോട്ട് പോവുന്നത്. ഈ വര്‍ഷം 2400 കോടിയുടെ നഷ്ടം ബോര്‍ഡ് പ്രതീക്ഷിക്കുന്നു. വൈദ്യുതി വില കൊടുത്ത് വാങ്ങാന്‍ പണമില്ലാത്ത സാഹചര്യമുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ പതിനായിരം വീടുകളില്‍ ഗവണ്മെന്റ് സബ്സിഡിയോടെ ഒരു കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സോളാര്‍ പാനലുകള്‍ നല്‍കാനുള്ള പദ്ധതികള്‍ ആരംഭിച്ചതായും വാതക പൈപ്പ് ലൈനിനെതിരെ ജനങ്ങള്‍ മുന്നോട്ട് വരുന്നത് വൈദ്യുതി മേഖലയ്ക്ക് തിരിച്ചടിയാണെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി വര്‍ഷം 720 കോടിയുടെ നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. 4 കോടി മാത്രമാണ് മാസവരുമാനം. ഇതില്‍ 2 കോടി ശമ്പളയിനത്തിലും 32 കോടി പെന്ഷന് ഇനത്തിലും ചിലവാകുന്നുണ്ട്. സ്പെയര്‍പാര്‍ട്സ് അടക്കമുള്ള മറ്റ് കാര്യങ്ങള്‍ക്ക് നല്ല തുക നീക്കിവെക്കേണ്ടിവരുന്നുണ്ട്. യാത്രായിളവുകള്‍ നല്കുന്ന വകയില്‍ വര്‍ഷം 476 കോടി രൂപ നഷ്ടപ്പെടുന്നു. ബസ് ചാര്‍ജ് വര്‍ദ്ധന 180 കോടിയുടെ വരുമാന വര്‍ദ്ധന നേടിത്തന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗതാഗതവകുപ്പില്‍ കെഎസ്ആര്‍ടിസി ബസ്സുകളുടെ പഴക്കവും വൈദ്യുതി വകുപ്പില്‍ പ്രോജക്ടറുകളുടെ പഴക്കവും കാരണം അറ്റകുറ്റപ്പണികള്‍ക്കായി വന്‍തുക മറ്റീവ്ക്കേണ്ട അവസ്ഥയുണ്ടാക്കിയിട്ടുണ്ടെന്നും ഇത് വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം നില്ക്കുന്നു.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: