ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടമാനംഭഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് ലോകം മുഴുവന്‍ അറിയണമെന്ന് പിതാവ്. ഭാവിയില്‍ ഇത്തരം പീഡനത്തിനിരയാകുന്നവരുടെ പോരാട്ടത്തിന് പെണ്‍കുട്ടി ധൈര്യം പകരുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബ്രിട്ടീഷ് പത്രമായ സണ്‍ഡെ പീപ്പിളിനു നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
മകളുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ മാനഭംഗത്തിന് ഇരയായ മറ്റു പെണ്‍കുട്ടികള്‍ക്കും ഇതൊരു പ്രചോദനമാകണം. എന്റെ മകള്‍ തെറ്റ് ചെയ്തിട്ടില്ല, അക്രമം ചെറുക്കുന്നതിനിടയില്‍ അവള് കൊല്ലപ്പെടുകയായിരുന്നു. എനിക്ക് അവളെപ്പറ്റി അഭിമാനമുണ്ട് – അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെയും പിതാവിന്റെയും പേരുകള്‍ സഹിതമാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പിതാവിന്റെ അനുവാദത്തോടെയാണ് തങ്ങള്‍ പേരുകള്‍ വെളിപ്പെടുത്തുന്നതെന്നും പത്രം വിശദീകരിക്കുന്നു. ഒപ്പം വെബ് സൈറ്റിലും വാര്‍ത്ത നല്കിയിയിട്ടുണ്ട്.
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ഇതിനകം വാര്‍ത്തയും ചിത്രങ്ങളും പ്രചരിച്ചു കഴിഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചിത്രം ഉള്‍പ്പെടുത്തുന്നില്ലെന്നും പത്രം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായവരെ ഒരിക്കല്‍ നേരില്‍ കാണും. അവരെ തൂക്കിലേറ്റണം. ആറു പേരും ചെകുത്താന്മാരാണ്. സമൂഹത്തില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ആദ്യ പത്തു ദിവസത്തെ അവസ്ഥ കണ്ടപ്പോള്‍ മകളെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കുഴല്‍ വഴിയാണ് ആഹാരം നല്‍കിയിരുന്നത്. രക്ഷപെടണമെന്നും ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും മകള്‍ പേപ്പറില്‍ എഴുതി കാണിച്ചു. എന്നാല്‍ വിധി മറ്റൊന്നാണ് അവള്‍ക്കു വേണ്ടി കാത്തുവച്ചിരുന്നത്. മരിക്കുന്നതിനു മുന്നു ദിവസം മുന്‍പാണ് അവള് അവസാനമായി സംസാരിച്ചത്. അത്താഴം കഴിച്ചെങ്കില്‍ ഉറങ്ങിക്കൊള്ളാന്‍ അവള് പറഞ്ഞു. ഉറങ്ങാന്‍ പോകുവാണെന്ന് അവളും പറഞ്ഞു. എല്ലാം ഭേദമാകുമെന്നു പറഞ്ഞു താന്‍ അവളെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് അവള് കണ്ണുകള്‍ അടച്ചു. പിന്നീട് അവള് മിണ്ടിയില്ല. ഡിസംബര്‍ 29 നു അവള് ലോകത്തോടു വിട പറഞ്ഞു.
അവളുടെ സുഹൃത്ത് ബോയിഫ്രണ്ട് മാത്രമല്ല, ധൈര്യശാലിയായ സുഹൃത്ത് കൂടിയാണ്. അവളെ രക്ഷിക്കാന്‍ അയാള്‍ പരമാവധി ശ്രമിച്ചു. വിവാഹത്തില്‍ അവള് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പഠന ശേഷം ഒരു ജോലിയായിരുന്നു അവളുടെ ലക്ഷ്യം. രണ്ടു പേരും രണ്ടു ജാതിയില്‍പ്പെട്ടവര്‍ ആയതിനാല്‍ വിവാഹമെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും പിതാവ്. സുഹൃത്ത് തന്നെ രക്ഷിക്കാന്‍ നിരവധി തവണ ശ്രമിച്ചതായി അവള് അമ്മയോടു പറഞ്ഞു. എന്നാല്‍ ഇരുമ്പുവടി കൊണ്ടു ക്രൂരമായി അടിയേറ്റുവെന്നും അവള് അമ്മയോടു വിശദീകരിച്ചു.
മകള്‍ രണ്ടു തവണ പോലീസിനു മൊഴി നല്കിയപ്പോഴും താന്‍ അവിടെ ഇരുന്നില്ല. അതു കേള്‍ക്കാനുള്ള ശക്തി തനിക്ക് ഇല്ലായിരുന്നു. അമ്മ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ മൊഴി കേട്ടു കഴിഞ്ഞപ്പോള്‍ ഭാര്യ പൊട്ടിക്കരഞ്ഞു. അതിനു ശേഷമാണു ഭാര്യ തന്നോടു മുഴുവന്‍ കാര്യങ്ങളും പറയുന്നത്. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ തനിക്കു ശക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബലിയ ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മ ഇപ്പോഴും ഞെട്ടലില്‍ നിന്നു മുക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: