ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്തു സീസണിലെ ഏറ്റവും കുറഞ്ഞ താപനില രാവിലെ രേഖപ്പെടുത്തി. 1.9 ഡിഗ്രി സെല്‍ഷ്യസ്. അഞ്ചു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ കുറഞ്ഞ താപനിലയാണ്. ശനിയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസിന്റെ കുറവ്.
ശനിയാഴ്ച പുലര്‍ച്ചെ 2.9 ഡിഗ്രി സെല്‍ഷ്യല്‍സ് ആയിരുന്നു താപനില. വെള്ളിയാഴ്ച 2.7 ഡിഗ്രി സെല്‍ഷ്യല്‍സും. മുന്‍ വര്‍ഷങ്ങളില്‍ സീസണിലെ ഏറ്റവും കുറവു താപനില എട്ടു ഡിഗ്രിയായിരുന്നു. കൂടാതെ നഗരത്തില്‍ തണുത്ത കാറ്റ് വീശിയടിച്ചു.ബുധനാഴ്ച ഏറ്റവും തണുപ്പേറിയ ദിനമായിരുന്നു. 9.8 ഡിഗ്രി സെല്‍ഷ്യസ്.
44 വര്‍ഷത്തിനു ശേഷമാണു തണുപ്പ് 9.8 ഡിഗ്രിയില്‍ എത്തുന്നത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 400 മീറ്ററിനപ്പുറമുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല. തണുത്ത കാറ്റ് വീശുന്നതും ജനജീവിതം ദുസ്സഹമാക്കി. അതിശൈത്യത്തില്‍ ഉത്തരേന്ത്യയില്‍ മരിച്ചവരുടെ എണ്ണം 140 കവിഞ്ഞു. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച്ച മാത്രം 11 പേര് മരിച്ചു.
കനത്ത മൂടല്‍മഞ്ഞ് ട്രെയിന്‍-വ്യോമ -റോഡ് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ട്രെയിനുകള്‍ മിക്കതും വൈകിയാണ് ഓടുന്നത്. നിരവധി വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ച്ചയും ശീതക്കാറ്റും ശക്തമായത് ജനജീവിതത്തെ സാരമായി ബാധിച്ചു. ഏതാനും ദിവസംകൂടി ഈ അവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: