കാരക്കാസ്: വെനിസ്വേലയില്‍ അസംബ്ലി നേതാവായി ഡയസ്ദാദോ കബെല്ലോയെ തെരഞ്ഞെടുത്തു. ഹ്യൂഗോ ഷാവേസിന്റെ അടുത്ത അനുയായിയാണ് മുതിര്‍ന്ന നേതാവായ കാബെല്ലോ. ക്യൂബയില്‍ കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി കഴിയുന്ന പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യനില സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്.
ഷാവേസ് ആരോഗ്യ നില വീണ്ടെടുക്കുന്നത് വൈകുന്ന പക്ഷം രാജ്യത്തിന്റെ പ്രസിഡന്റായി കാബെല്ലോയെ നിയമിക്കുന്നതിന്റെ മുന്നോടിയാണ് ഈ നടപടി. അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ 165 അംഗങ്ങളുടെ ഭൂരിപക്ഷമുള്ള ഷാവേസിന്റെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായി കാബെല്ലോയെ തെരഞ്ഞെടുക്കുകയായിരുന്നു
അടുത്ത വ്യാഴാഴ്ച ഷാവേസിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കും. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ഷാവേസ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഷാവേസിന് വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടെയാണ് കബെല്ലോയെ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.
ജനുവരി പത്തിനു ശേഷവും ഷാവേസ് രാജ്യത്തിന്റെ പ്രസിഡന്റായി തുടരുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അസംബ്ലി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കബെല്ലോ പറഞ്ഞു. തനിക്ക് അധികാരമേല്‍ക്കാന്‍ സാധിക്കാതെ വന്നാല്‍ വൈസ് പ്രസിഡന്റ് നിക്കോളാസ് മധൂരോയെ പിന്‍ഗാമിയായി തെരഞ്ഞടുക്കണമെന്ന് ഷാവേസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വൈസ് പ്രസിഡന്റ് മധുരോയെ രാഷ്ട്രീയ എതിരാളിയായി കാണുന്ന കാബെല്ലോ ഭരണനേതൃത്വം ഏറ്റെടുത്താല്‍ പുതിയ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കും വെനസ്വലയില്‍ സാധ്യതകള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ചികിത്സയില്‍ കഴിയുന്ന ഷാവേസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണ് വെനസ്വലന്‍ പാര്‍ലമെന്റിന്റെ പുതിയ നടപടികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: