കണ്ണൂര്‍: ജനുവരി 13 മുതല്‍ സംസ്ഥാന വ്യാപകമായി സി.പി.ഐ സ്വന്തം നിലയ്ക്ക് ഭൂസമരം നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അറിയിച്ചു. മുന്നണിക്കു സംയുക്തമായും പാര്‍ട്ടികള്‍ക്കു സ്വന്തം നിലയ്ക്കും സമരം നടത്താമെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
സി.പി.എമ്മിന്റെ ഭൂസമരം അഞ്ച് നാള് പിന്നിടുമ്പോഴാണ് ഇടതുമുന്നണി തുറന്നപോരിലേക്ക് നീങ്ങുന്നത്. ജനുവരി ഒന്നിനാണ് എല്ലാ ജില്ലകളിലേയും തരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സി.പി.എം സമരം ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മുതല്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് വരെ സമരമുഖത്തെത്തിയപ്പോള്‍ കോണ്‍ഗ്രസിനെതിരെ മാത്രമല്ല സി.പി.ഐയ്ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു.
അച്യുത മേനോന് സര്‍ക്കാരിന്റെ മര്‍ദ്ദനമുറകള്‍ ഏറ്റുവാങ്ങിയാണ് ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതെന്ന് വിഎസ് അടക്കമുള്ള നേതാക്കള്‍ സമരവേദിയില്‍ പറഞ്ഞിരുന്നു. ഇതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. പാര്‍ട്ടി പത്രത്തിലൂടെ പരോക്ഷമായി നിലപാട് വ്യക്തമാക്കിയ സി.പി.ഐ ഇപ്പോള്‍ പ്രത്യക്ഷമായ എതിര്‍പ്പുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
1970ല്‍ സിപിഎം നടത്തിയ സമരമല്ല, മുഖ്യമന്ത്രി സി. അച്യുതമേനോന്റെ ഇച്ഛാശക്തിയാണു നിയമം നടപ്പാക്കിയതിനു പിന്നില്ലെന്നാണു സിപിഐയുടെ അവകാശവാദം. ജനുവരി ഒന്നിനാണു നിയമം നടപ്പില്‍ വന്നതെന്നു പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ആ ദിവസം സി.പി.എം സമരം നടത്തിയിരുന്നു. സമരം നടത്തിയ ദിവസം നിയമം പാസാക്കാന്‍ സാധിക്കില്ല. തെറ്റായി വ്യാഖ്യാനിച്ചു ചരിത്രത്തെ മാറ്റാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: