കൊച്ചി: എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്സ് ലിമിറ്റഡിന്റെ സി.ഇ.ഒ നിയമനത്തിനുള്ള വിജ്ഞാപനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാല്‍ അറിയിച്ചു. മുഖംമിനുക്കല്‍ നടപടികളുടെ ഭാഗമായി ജീവനക്കാര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എയര്‍ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് മുഖം മിനുക്കല്‍ നടപടികള്‍. യാത്രക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. യാത്രക്കാര്‍ പൂരിപ്പിച്ച് നല്കുന്ന ഫീഡ്ബാക്ക് കൂപ്പണിന്റെ അടിസ്ഥാനത്തിലായിരിക്കും ഫ്രണ്ട്ലൈന് ജീവനക്കാര്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഫീഡ് ബാക്ക് പ്രകാരം 60 ശതമാനം മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കു സര്‍വീസ് പ്രമോഷന്, ഇഷ്ട സ്ഥലങ്ങളിലേക്കു പോസ്റ്റിങ് എന്നിവ തീരുമാനിക്കും. എയര്‍ ഇന്ത്യാ ചാര്‍ട്ടേസ് ലിമിറ്റഡിന്റെ ആസ്ഥാനം കൊച്ചിയിലേക്കാക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നു. കമ്പനിയെ അഞ്ചു വര്‍ഷം കൊണ്ടു മാറ്റിയെടുക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യമെന്നു വേണുഗോപാല്‍ പറഞ്ഞു. റൂട്ട് ഷെഡ്യൂളിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകും. പൊതുമാപ്പ് പാക്കേജ് ജനുവരി മധ്യത്തോടെ പ്രഖ്യാപിക്കും.
ഹജ്ജ് ഉമ്ര തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും മന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: