കൊച്ചി/കോഴിക്കോട്: കേരളത്തിന്റെ ചിരകാല സ്വപ്നമായ ഐഐടി അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രിമാരായ ശശി തരൂരിനും പള്ളം രാജുവിനും വ്യത്യസ്താഭിപ്രായം. ഐഐടി അനുവദിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നാണ് ഇന്നലെ കൊച്ചിയിലെത്തിയ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പള്ളം രാജു വ്യക്തമാക്കിയത്. പതിനൊന്നാം പദ്ധതി പ്രകാരമുള്ള ഐഐടികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ മറ്റുള്ള അപേക്ഷകള്‍ പരിഗണിക്കുമെന്നും അതില്‍ മുന്‍കൈ കേരളത്തിനായിരിക്കുമെന്നും പള്ളം രാജു വ്യക്തമാക്കി. എന്നാല്‍ കേരളത്തില്‍ ഐഐടിക്ക് സാധ്യതയില്ലെന്ന് കേന്ദ്രമാനവ വിഭവശേഷി സഹമന്ത്രി ശശി തരൂര്‍ ഇന്നലെത്തന്നെ വ്യക്തമാക്കി. മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് കോഴിക്കോട് സംഘടിപ്പിച്ച സ്വീകരണയോഗത്തിലാണ് ശശി തരൂര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
900 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഐഐടി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കേന്ദ്ര ആസൂത്രണ കമ്മീഷന്റെ നിലപാട് ഇക്കാര്യത്തില്‍ അനുഭാവപൂര്ണ്ണമല്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ഐഐടി അനുവദിക്കണമെന്ന ചേമ്പറിന്റെ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ തന്നെ ഐഐഎം, എന്‍ഐടി, ഐസര്‍ എന്നീ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും തരൂര്‍ പറഞ്ഞു. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ മുഖ്യ ഊന്നല്‍ ഉന്നത വിദ്യാഭ്യാസ പരിഷ്ക്കരണത്തിനാണെന്നും ഇക്കാര്യത്തില്‍ കേരളത്തിന് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്നും ചൂണ്ടിക്കാട്ടി പള്ളം രാജു ഐഐടി വാഗ്ദാനം പുതുക്കിയ ദിവസം തന്നെ മറ്റൊരു കേന്ദ്രമന്ത്രിയില്‍ നിന്ന് കടകവിരുദ്ധമായ പ്രസ്താവന വന്നത് ഐഐടി വിഷയത്തിലുള്ള കേന്ദ്ര സമീപനമാണ് വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാര്‍ കേരളത്തിന്റെ ആവശ്യങ്ങളുമായി ദല്ഹിയിലെത്തുമ്പോഴെല്ലാം സംസ്ഥാനത്തിന് സ്വന്തമായി ഐഐടി എന്ന ആവശ്യം ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കാറുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പലപ്പോഴും വ്യക്തമാക്കിയതാണ്. കഴിഞ്ഞ സപ്തംബറില്‍ എമര്‍ജിംഗ് കേരളയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി മന്മോഹന് സിംഗിനോടും ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കേരളത്തിന്റെ ഐഐടി സ്വപ്നം അത്ര പെട്ടെന്ന് സഫലമാകില്ലെന്ന സൂചനകളാണ് കേന്ദ്രത്തില്‍ നിന്ന് ഇടയ്ക്കിടെ ഉണ്ടാകുന്നത്.
നിലവിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് പണം നല്കി സംസ്ഥാനത്തെ തത്ക്കാലം തൃപ്തിപ്പെടുത്താമെന്ന കണക്കുകൂട്ടലാണ് കേന്ദ്രത്തിന്റേതെന്ന് കരുതണം. 600 കോടി രൂപ ചെലവഴിച്ച് കൊച്ചിന് സര്‍വ്വകലാശാല അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനമായിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി ശശി തരൂര്‍ ഇന്നലെ വ്യക്തമാക്കി. എന്നാല്‍ അന്താരാഷ്ട്ര നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം ഏറെ പിന്നിലാണെന്ന് തരൂര്‍ സമ്മതിക്കുന്നു. കേരളത്തില്‍ സാര്‍വ്വത്രിക വിദ്യാഭ്യാസം നടപ്പായെങ്കിലും മികച്ച വിദ്യാഭ്യാസം നല്കാന് കഴിഞ്ഞിട്ടില്ലെന്നും തരൂര്‍ ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസ കാര്യത്തില്‍ രാജ്യം ഏറെ മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1947 ല്‍ 30 സര്‍വ്വകലാശാലകള്‍ ഉണ്ടായിരുന്നത് 670ലെത്തി. സാക്ഷരത 17 ശതമാനത്തില്‍ നിന്ന് 74 ശതമാനത്തിലുമെത്തി. എങ്കിലും വിദ്യാഭ്യാസരംഗത്തെ മികവിന്റെ കാര്യത്തില്‍ രാജ്യം ഏറെ പിന്നിലാണെന്നും ശശി തരൂര്‍ പറഞ്ഞു.
വ്യക്തിപരവും തൊഴില്‍പരവുമായ മികവിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ഊന്നല്‍ നല്‍കണമെന്ന് കേന്ദ്രമന്ത്രി പള്ളം രാജുവും ഓര്‍മ്മിപ്പിച്ചു. 25 വയസ്സിന് താഴെ മാത്രം പ്രായമുള്ള 55 കോടിയോളം ചെറുപ്പക്കാരാണ് ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കാന്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരെ ശാക്തീകരിക്കുന്നതിലൂടെ രാജ്യത്തിനും ലോകത്തിനും പ്രയോജനപ്രദമായ നിരവധി മുന്നേറ്റങ്ങള്‍ക്ക് വഴി തെളിയിക്കാനാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
- സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: