കൊച്ചി: പതിനൊന്നാമത് പ്രവാസി ഭാരതീയ ദിനാഘോഷങ്ങള്‍ക്ക് ഇന്ന് കൊച്ചി ലേ-മെറിഡിയനില്‍ തുടക്കമായി. ‘പ്രവാസി പങ്കാളിത്തം – ഇന്ത്യന്‍ വളര്‍ച്ചയില്‍’ എന്നതാണ് ഇത്തവണത്തെ പ്രവാസി സംഗമത്തിന്റെ പ്രമേയം. ഇതോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം രാവില 9.30 ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംയുക്തമായി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ‘ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു.
‘ഇന്ത്യന്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2013′ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, നോര്‍ക്ക സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, എക്സൈസ് മന്ത്രി കെ.ബാബു, എം.പി.മാരായ എം.ഐ.ഷാനവാസ്, എം.കെ.രാഘവന്, ഹൈബിഈഡന് എംഎല്‍എ, നോര്‍ക്ക റൂട്ട്സ് ഉപാദ്ധ്യക്ഷന്‍ യൂസഫലി എം.എ., കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ഐസക് തോമസ്, വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി (ഗള്‍ഫ്) എ.ആര്.ഘനശ്യാം, ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി (വിദേശികള്‍) വി.വുംലുന്‍മാംഗ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള അംബാസഡര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഔദ്യോഗിക ഉദ്ഘാടനം ജനുവരി എട്ടിന് രാവിലെ 9.30-ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് കൊച്ചി ലെ-മെറിഡിയനില്‍ നിര്‍വ്വഹിക്കും. കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മൗറീഷ്യസ് പ്രസിഡന്റ് രാജ്കേസുര് പുര്യാഗ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രവാസി വകുപ്പിന്റെ രണ്ടു പ്രസിദ്ധീകരണങ്ങളും ഗദാര്‍ പ്രസ്ഥാനത്തെക്കുറിച്ചുള്ള സ്റ്റാമ്പും ചടങ്ങില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി കപില്‍ സിബല്‍ സംസാരിക്കും. പ്രവാസികാര്യവകുപ്പ് സെക്രട്ടറി രാജീവ് മെഹ്റിഷിയും ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: