കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ ചുമതല ഡല്‍ഹി മെട്രൊ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) വഹിക്കുമെന്നു കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ്. ഇ.ശ്രീധരന് മുഖ്യ ഉപദേശകനാകും. കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ നിര്‍ണായക യോഗത്തിലാണ് തീരുമാനം.
പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് കമല്‍നാഥ് വ്യക്തമാക്കി. എല്ലാ ടെന്‍ഡര്‍ നടപടികളും ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ നടത്തും. പൂര്‍ണ പദ്ധതി റിപ്പോര്‍ട്ട് ഡിഎംആര്‍സി തയാറാക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, സംസ്ഥാനത്ത് റെയില്‍വെയുടെ ചുമതല വഹിക്കുന്ന ആര്യാടന് മുഹമ്മദ്, കേന്ദ്ര നഗര വികസന സെക്രട്ടറി സുധീര്‍ കൃഷ്ണ, ഡിഎംആര്‍സി എംഡി മംഗു സിങ്, ഇ. ശ്രീധരന് എന്നിവര്‍ പങ്കെടുത്തു. കൊച്ചി മെട്രോ പദ്ധതിയില്‍ ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്റെ പങ്കാളിത്തം സംബന്ധിച്ച തീരുമാനമെടുക്കാനാണ് യോഗം ചേര്‍ന്നത്.
കൊച്ചി മെട്രോ പദ്ധതി നിര്‍വഹണത്തിന്റെ മുഖ്യ ചുമതലകള്‍ ഡിഎംആര്‍സിക്ക് നല്കാന് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായിരുന്നു. ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഡിഎംആര്‍സിയുടെ പങ്കാളിത്തമാണ് ചര്‍ച്ചക്ക് വന്നത്. ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ മുഖ്യ ഉപദേശകനാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു എന്നാല്‍ അദ്ദേഹം എന്തെല്ലാം ചുമതലകള്‍ വഹിക്കുമെന്ന് വ്യക്തത കുറവായിരുന്നു. കൂടാതെ മെട്രോ നടത്തിപ്പില്‍ എന്തെങ്കിലും പാകപിഴകള്‍ ഉണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന കാര്യത്തില്‍ ഡിഎംആര്‍സിയും കെഎംആര്‍എല്ലും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഈ തര്‍ക്കം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും യോഗത്തിലുണ്ടായതാണ് സൂചന.
ശ്രീധരന്റെ നേതൃത്വത്തില്‍ മെട്രോ പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മെട്രൊ റെയ് ല്‍ പദ്ധതിക്കു കമല്‍നാഥ് നല്കിയ സഹായങ്ങള്‍ക്കു മുഖ്യമന്ത്രി നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: