തിരുവനന്തപുരം: പങ്കാളിത്ത പെന്ഷനെതിരെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തുടങ്ങി. സമരം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് സമരാനുകൂല ജീവനക്കാരെ ചട്ടവിരുദ്ധമായി സ്ഥലംമാറ്റി. പണിമുടക്ക് കര്‍ശനമായി നേരിടുമെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡയസ്നോണിന് പുറമെ സേവനാവകാശനിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് സമരത്തെ നേരിടണമെന്ന് യു.ഡി.എഫ് നേതൃത്വം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടതുപക്ഷ സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളുമാണ് സമരം ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഒരുവിഭാഗം കെ എസ് ആര് ടി സി ജീവനക്കാരും സൂചനാ പണിമുടക്കിലാണ്.
2013 ഏപ്രില്‍ മുതല്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്ഷന് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് സമരം. തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും നിയമന നിരോധനം ഏര്‍പ്പെടുത്താനുമുള്ള തീരുമാനം അവസാനിപ്പിക്കുക, ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ടു വച്ചിരുന്നു. സെക്രട്ടേറിയറ്റടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളെയും സ്കൂളുകളെയും സമരം അവതാളത്തിലാകുമെന്ന ആശങ്കയുണ്ട്.
സമര ദിവസങ്ങളില്‍ അവധി അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസുഖം, പരീക്ഷ, പ്രസവം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമേ അവധി അനുവദിക്കുകയുള്ളൂ. അതേസമയം എല്ലാ സര്‍ക്കാര്‍ ഭീഷണികളെയും അതിജീവിച്ച് ബഹുഭൂരിപക്ഷം ജീവനക്കാരും സമരത്തില്‍ അണിചേരുമെന്ന് സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: