ബിജിംഗ്: സെന്‍സര്‍ഷിപ്പ് നിയമങ്ങളില്‍ പ്രതിഷേധിച്ച് ചൈനയില്‍ ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ സമരത്തില്‍. സതേണ്‍ വീക്ക്ലി എന്ന മാധ്യമത്തില്‍ വന്ന പുതുവത്സര സന്ദേശം സെന്‍സര്‍ നിയമത്തിന്റെ പേരില്‍ വെട്ടിത്തിരുത്തിയതാണ് എതിര്‍പ്പിന് കാരണം.
അഭിപ്രായസ്വാതന്ത്യവും ജനാധിപത്യവും ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പത്രസ്ഥാപനത്തിന് മുന്നില്‍ പ്രകടനം നടത്തി. ചൈനയിലെ മറ്റ് പത്രസ്ഥാപനങ്ങളിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരും സമരത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് സെന്‍സര്‍ഷിപ്പിനെതിരെ ചൈനയില്‍ മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
ചൈനയില്‍ വളരെ സ്വീകാര്യതയുള്ള പത്രമാണ് സതേണ്‍ മീഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള സതേണ്‍ വീക്ലി. ഞെട്ടലുളവാക്കുന്ന ഒട്ടേറെ അന്വേഷണാത്മക വാര്‍ത്തകള്‍ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സതേണ്‍ വീക്ക്ലിയുടെ പുതുവര്‍ഷ സന്ദേശം സര്‍ക്കാറിന്റെ ആശയപ്രചാരണ വിഭാഗം ഉദ്യോഗസ്ഥര്‍ തിരുത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഭരണഘടനാ അവകാശം ഉറപ്പുവരുത്തണമെന്ന് ആഹ്വാനം ചെയ്ത് പത്രം നല്കിയ മുഖപ്രസംഗം മാറ്റി പാര്‍ട്ടിയെ പ്രകീര്‍ത്തിക്കുന്ന സന്ദേശം സെന്‍സര്‍മാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ജീവനക്കാര്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോള്‍, സെന്‍സര്‍മാരുടെ ഇടപെടല്മൂലമല്ല മുഖപ്രസംഗം മാറ്റിയതെന്ന് പത്രത്തിന്റെ മൈക്രോബ്ലോഗില്‍ സന്ദേശം വന്നു. പത്രത്തിന്റെ മുതിര്‍ന്ന പത്രാധിപന്മാരാണ് ഇതിനു പിന്നിലെന്നറിഞ്ഞതോടെ പത്രാധിപസമിതിയിലെ നൂറോളം അംഗങ്ങള്‍ സമരം തുടങ്ങുകയായിരുന്നു. ഭരണകൂടം നിയോഗിച്ചിട്ടുള്ള കമ്യൂണിസ്റ്റ് ആശയപ്രചാരണ വകുപ്പുകള്‍ പത്രങ്ങളുടെ ഉള്ളടക്കം മാറ്റുന്നത് ചൈനയില്‍ സാധാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: