കൊച്ചി: രണ്ട് ദിവസമായി തുടരുന്ന സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു. തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദും സ്വകാര്യ ബസ് തൊഴിലാളി സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.
ബസ് ജീവനക്കാര്‍ക്ക് പ്രതിദിനം 60 രൂപ നിരക്കില്‍ മാസശമ്പളത്തില്‍ 1800 രൂപയുടെ വര്‍ധനവ് വരുത്താന്‍ ചര്‍ച്ചയില്‍ ധാരണയായി. ശമ്പള പരിഷ്ക്കരണത്തിന് തൊഴില്‍ മന്ത്രി അധ്യക്ഷനായ കമ്മറ്റി രൂപീകരിക്കും. കാലോചിതമായ വേതന വര്‍ദ്ധനവ്, ജോലി സമയത്തിന്റെ ഏകീകരണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ജീവനക്കാര്‍ ഇന്നലെ മുതല്‍ സമരം ആരംഭിച്ചത്.
സിഐടിയു, ഐഎന്ടയുസി, ബിഎംഎസ് തുടങ്ങിയ എട്ടോളം സംഘടനകളാണു പണിമുടക്കില്‍ പങ്കെടുത്തിരുന്നത്. ഇടക്കാലാശ്വാസം അടക്കമുള്ള ആവശ്യങ്ങളും അവര്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ബസ് ജീവനക്കാര്‍ സമരം ആരംഭിച്ചത്.
ഇപ്പോള്‍ ലഭിക്കുന്ന 9, 970 രൂപയുടെ അന്‍പതു ശതമാനം വര്‍ധനയാണു തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതംഗീകരിക്കില്ലെന്ന് ഉടമകള്‍ അറിയിച്ചതോടെ 40 ശതമാനം വര്‍ധനവു വേണമെന്നായി. എന്നാല്‍ 10 ശതമാനം വര്‍ധനവേ അംഗീകരിക്കാനാകൂവെന്നായിരുന്നു ഉടമകളുടെ നിലപാട്. ഇതേത്തുടര്‍ന്നാണു സമരം തുടങ്ങിയത്.
സ്വകാര്യ ബസ് സമരത്തില്‍ ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂടി അണിചേര്‍ന്നതോടെ സംസ്ഥാനത്ത് യാത്രാദുരിതം രൂക്ഷമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: