തൃശൂര്‍: മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പ്രതിമ അനച്ഛാദനം ചെയ്തു. കരുണാകരന് ഏറ്റവും വലിയ സ്മാരകം ജനഹൃദയങ്ങളിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിമ അനാച്ഛാദനം ചെയ്തു കൊണ്ടു പറഞ്ഞു. മന്ത്രി സി എന്‍ ബാലകൃഷ്ണന് തൃശൂര്‍ ടൗണ്‍ ഹാളിന് കെ കരുണാകരന് സ്മാരക ഹാള്‍ എന്ന് നാമകരണം ചെയ്തു.
10 അടി പൊക്കത്തിലുള്ള പ്രതിമ കുന്നിവിള മുരളിയാണ് നിര്‍മ്മിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഭരണത്തിലും കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലൊന്നാകെ നിറഞ്ഞു നിന്ന നേതാവാണ് കരുണാകരന്. കര്‍മംകൊണ്ട് അദ്ദേഹം തൃശൂര്ക്കാരനായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. അനാച്ഛാദന ചടങ്ങില്‍നിന്ന് കെ മുരളീധരനും പത്മജാ വേണുഗോപാലും വിട്ടുനിന്നു. അനാച്ഛാദന ചടങ്ങ് അറിഞ്ഞിരുന്നില്ലെന്നും ആരും തങ്ങളെ ക്ഷണിച്ചിരുന്നില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
പെട്ടിക്കട ഉദ്ഘാടനം പോലെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലീഡറെ അപമാനിക്കുകയാണ് ചടങ്ങിലൂടെ ചെയ്തതെന്ന് പത്മജ പറഞ്ഞു. ഗ്രൂപ്പ് തര്‍ക്കം മൂലം രണ്ട് തവണ മാറ്റിവെച്ചതായിരുന്നു പ്രതിമയുടെ അനാച്ഛാദന ചടങ്ങ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കരുണാകരന്റെ പ്രതിമ ആറുമാസത്തിനകം തിരുവനന്തപുരത്ത് അനാവരണം ചെയ്യാന്‍ രാഷ്ട്രപതി സമ്മതിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ലീഡറുടെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് ഒരു കെട്ടിട സമുച്ചയം നിര്‍മിക്കുമെന്നും നിയമസഭാ, ലോക്സഭാ പ്രസംഗങ്ങള്‍ കെപിസിസിയുടെ കീഴിലുള്ള പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടതുള്ളതിനാലാണ് രാവിലെ എട്ടിനുതന്നെ അനാവരണ ചടങ്ങ് സംഘടിപ്പിച്ചത്. അര മണിക്കൂറിനകം ചടങ്ങ് അവസാനിപ്പിക്കുയും ചെയ്തു.
ചടങ്ങില്‍നിന്ന് ടി.എന്‍. പ്രതാപനും ഇടതുപക്ഷ എംഎല്‍എമാരും വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: