ന്യൂദല്‍ഹി: ഡീസല്‍ പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധനവിന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. സബ്സിഡിയോടുകൂടിയ പാചകവാതക സിലിണ്ടറിന് മൂന്ന് മാസം കൊണ്ട് 130 രൂപ വരെ വര്ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കുറിപ്പ് പെട്രോളിയം മന്ത്രാലയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കായി കൈമാറി. സബ്സിഡി സിലിണ്ടറുകള്‍ക്ക് അടിയന്തരമായി 65 രൂപ കൂട്ടി പിന്നീട് മാര്‍ച്ച് വരെയുള്ള കാലാവധിക്കുള്ളില്‍ 65 രൂപ കൂടി വര്‍ദ്ധിപ്പിക്കാനാണ് നീക്കം.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണക്കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന് ഒന്പതാക്കാനും ശുപാര്‍ശ ചെയ്തതായി പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
ഡീസലിന് പ്രതിമാസം ലിറ്ററിന് ഒന്നര രൂപ കൂട്ടി മൂന്ന് മാസം കൊണ്ട് നാലര രൂപയുടെ വര്‍ദ്ധനവ് വരുത്താനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ മറ്റൊരു ശുപാര്‍ശ. മണ്ണെണ്ണക്ക് മാസം 35 പൈസയോ മൂന്ന് മാസത്തിലൊരിക്കല്‍ ഒരു രൂപയോ വീതം 2015 വരെ കൂട്ടാനുള്ള നിര്‍ദ്ദേശവും പെട്രോളിയം മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നുണ്ട്. സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി ചുരുക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സിലിണ്ടറുകളുടെ എണ്ണം ഒന്‍പതായി കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് എതിര്‍ത്തതിനെത്തുടര്‍ന്ന് തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: