തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ ഇടതു സര്‍വ്വീസ് സംഘടനകളും ബിഎംഎസ് അനുകൂല സര്‍വ്വീസ് സംഘടനയും നടത്തുന്ന പണിമുടക്ക് തകര്‍ക്കാന്‍ വ്യാപക അക്രമം അഴിച്ചു വിടുന്നു. ഭരണപക്ഷ അനുകൂല വിദ്യാര്‍ത്ഥി, യുവജന സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി സമരക്കാരെ നേരിട്ടതാണ് സമരത്തിന്റെ രണ്ടാം നാള് സംഘര്‍ഷ ഭരിതമായത്. പണിമുടക്ക് വന്‍ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് സമരാനുകൂലികള്‍ അവകാശപ്പെടുമ്പോള്‍ എഴുപതു ശതമാനത്തിലധികം ജീവനക്കാര്‍ ജോലിക്കു കയറിയെന്നും പണിമുടക്ക് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
സംസ്ഥാനമെങ്ങും രാവിലെ മുതല്‍ സമരാനുകൂലികള്‍ സ്ഥാപനങ്ങളുടെ ഗേറ്റില്‍ മുദ്രാവാക്യം മുഴക്കി പ്രകടനങ്ങള്‍ നടത്തി. ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുന്നിലും പ്രകടനങ്ങള്‍ നടന്നു. പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ ബാധകമാക്കിയിരുന്നു. സെക്രട്ടറിയേറ്റിലെ ജീവനക്കാരെ സ്ഥലംമാറ്റുകയും പലതരത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം പബ്ലിക് ഓഫീസില്‍ ജോലിക്കെത്തിയ വനിതകളെ സമരാനുകൂലികളായ വനിതകള്‍ തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കി. ജോലിക്കെത്തിയ വനിതാ പ്രവര്‍ത്തകരുടെ വസ്ത്രങ്ങളില്‍ സമരാനുകൂലികളായ സ്ത്രികള്‍ പിടിച്ചു വലിച്ചതായും ആക്ഷേപമുണ്ട്. ജീവനക്കാരെ തടഞ്ഞ എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ പൊലീസ് അറസ്റ്റു ചെയ്തതു വീണ്ടും സംഘര്‍ഷത്തിനു കാരണമായി. വികാസ് ഭവനില്‍ ജോലിക്കെത്തിയവരെ തടഞ്ഞതിനെ തുടര്‍ന്നു നാലു പേര് അറസ്റ്റിലായി.
സെക്രട്ടേറിയറ്റിനുമുന്നില്‍ സമരാനുകൂലികളും കെഎസ്യു പ്രവര്‍ത്തകരും തമ്മില്‍ കല്ലേറുണ്ടാകുകയും പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. മണിക്കൂറുകളോളം സെക്രട്ടറിയേറ്റിനു മുന്‍വശം സംഘര്‍ഷഭരിതമായിരുന്നു. നെടുമങ്ങാട് റവന്യൂ ടവറിലും സംഘര്‍ഷമുണ്ടായി. ഇവിടെ ജോലിക്കെത്തിയ ജീവനക്കാരെ ഗോബാക്ക് വിളികളോടെ സമരാനുകൂലികള്‍ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുണ്ടായിരുന്നു. കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും സമരക്കാരെ നേരിടാന്‍ കെ.എസ്.യുക്കാര്‍ പ്രകടനമായെത്തിയത് സംഘര്‍ഷത്തിനു കാരണമായി.
കൊല്ലം ജില്ലയുടെ പല ഭാഗങ്ങളിലും സമരാനുകൂലികളും സമര വിരുദ്ധരും തമ്മില്‍ വാക്കേറ്റമുണ്ടായി. കൊല്ലം പുനലൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ സമരാനുകൂലികള്‍ പൂട്ടിയിട്ടു. കഴിഞ്ഞ ദിവസവും സ്കൂള്‍ പൂട്ടിയതിന് ഇതേ സ്കൂളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
തിരുവനന്തപുരത്ത് സംഘര്‍ഷം തടയാന്‍ ആവശ്യത്തിനു പോലീസ് ഉണ്ടായിരുന്നില്ലെന്ന ആക്ഷേപമുണ്ട്. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും പല സ്ഥലങ്ങളിലും സമരാനുകൂലികള്‍ ജോലിക്കെത്തുന്നവരെ തടയുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. അക്രമം നടത്താന്‍ കരുതിക്കൂട്ടിയെത്തിയ കെഎസ്യുക്കാരെ തടയാനും പോലീസിനായില്ല.
ഇന്നലെ സെക്രട്ടറിയേറ്റില്‍ 71 ശതമാനത്തിലേറെ ഹാജര്‍ നിലയുണ്ടായതായാണ് പൊതുഭരണ വിഭാഗം അറിയിക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ജീവനക്കാരുടെ സമരവും തുടര്‍നടപടികളും ചര്‍ച്ച ചയ്യും. പങ്കാളിത്ത പെന്ഷന് നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം.മാണിയും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ പണിമുടക്ക് തീര്‍ക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ക്രമസമാധാനത്തകര്‍ച്ചയും വിലക്കയറ്റവും കൊണ്ട് ദുരിതത്തിലായ ജനങ്ങളെ സമരം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. സമരത്തെ പൊലീസിനെയും ഗുണ്ടകളേയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: