കാരക്കാസ്: വെനസ്വേലയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് താത്കാലിക വിരാമം. പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിവയ്ക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സത്യപ്രതിജ്ഞ നീട്ടിവയ്ക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.
സത്യപ്രതിജ്ഞ നീട്ടി വെയ്ക്കാന്‍ നാഷണല്‍ അസംബ്ലിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഷാവേസിന് അനുകൂലമായി സുപ്രീംകോടതിയുടെ തീരുമാനം വന്നത്. സുപ്രീം കോടതി പ്രസിഡന്റ് ലൂയിസ എസ്റ്റല്ല മോറൈസാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാവേസ് രാജ്യത്തിന്റെ ഭരണഘടന പ്രകാരം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യേണ്ട അവസാന ദിവസം ഇന്നാണ്. ഇന്നത്തെ സത്യപ്രതിജ്ഞ മുടങ്ങിയാല്‍ പ്രസിഡന്റിന്റെ അധികാരം നാഷണല്‍ അസംബ്ലിക്ക് വന്നു ചേരും.
എന്നാല്‍ സത്യപ്രതിജ്ഞ ഷാവേസ് സുഖം പ്രാപിക്കുന്നത് വരെ നീട്ടി വെയ്ക്കാന്‍ നാഷണല്‍ അസംബ്ലി ഷാവേസിന് അനുവാദം കൊടുത്തു. സുപ്രീംകോടതിയും ഈ തീരുമാനത്തോട് യോജിച്ചു. നിയമവിധേയമായി തന്നെ ഷാവേസിന് പിന്നീട് സത്യപ്രതിജ്ഞ ചെയ്യാം.
എന്നാല്‍ സത്യപ്രതിജ്ഞ നീട്ടി വെയ്ക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്. തീരുമാനം ഭരണഘടനയുടെ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം ക്യൂബയില്‍ ചികിത്സയില്‍ കഴിയുന്ന ഷാവേസിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: