ന്യൂദല്‍ഹി: റെയില്‍വേ നിരക്കിനു പുറമേ ഇന്ധന വിലയും കൂടുന്നു. ഡീസല്‍, മണ്ണെണ്ണ, പാചകവാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ക്കാണ് വിലകൂടുക. ഡീസല്‍ വില ലിറ്ററിന് 4.50 രൂപയും പാചകവാതകം സിലിണ്ടറിന് 130 രൂപയും കൂടും. വളര്‍ച്ച നിരക്ക് എട്ടു ശതമാനത്തിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ധനവില കൂട്ടുന്നതെന്ന ന്യായമാണ് ആസുത്രണ കമ്മീഷന് ഡപ്യൂട്ടി ചെയര്മാന് മോണ്ടേക്ക് സിംഗ് ആലുവാലിയ പറഞ്ഞത്.
വര്‍ദ്ധന രണ്ടാഴ്ച്ചയ്ക്കകം എന്നാണ് അറിയിച്ചത്. എന്നാല്‍ അടുത്താഴ്ച്ച തന്നെ വില വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് യുപിഎ സര്‍ക്കാര്‍. അടുത്ത മാസം അവസാനം നടക്കുന്ന ബജറ്റ് സമ്മേളനത്തിനു മുമ്പേ വര്‍ദ്ധനകള്‍ കൊണ്ടുവന്ന് സര്‍ക്കാരിന്റെ അവസാനബജറ്റ് ജനപ്രിയമാക്കാനുള്ള സാധ്യതയാണുള്ളത്.
അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ‘വിലകയറ്റം’ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില ഘട്ടം ഘട്ടമായി കൂട്ടുവാനുള്ള പൊടികൈകള്ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നത്. ഒറ്റയടിക്കുയര്ത്താനുള്ള സാധ്യത കുറവാണ്.
ഡീസലിന് 3 മുതല്‍ 4.50 രൂപയുടെ വര്‍ദ്ധനയ്ക്കാണ് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. ഈ തുക ഒന്നിച്ച് ഈടാക്കുകയോ അല്ലെങ്കില്‍ 1.50 വച്ച് തുടര്‍ച്ചയായി മൂന്ന് മാസം കൂട്ടാനാണ് ആലോചന. കൂടാതെ ഏപ്രില്‍ മുതല്‍ എല്ലാ മാസവും ഒരോ രൂപ വര്‍ദ്ധിപ്പിച്ച 10 രൂപയുടെ അടുത്ത് വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. പാചക വാതക സിലിണ്ടറിന്റെ വില വര്‍ദ്ധനയും ഇതേ രീതിയിലായിരിക്കും. അന്താരരാഷ്ട്രതലത്തില് എണ്ണയുടെ വില നാലു ശതമാനം ഉയര്‍ന്നതാണ് വില വര്‍ദ്ധന ആവശ്യപ്പെടാനുള്ള സാഹചര്യമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ മുടന്തന്‍ ന്യായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: