തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് പദ്ധതിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിവന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ചെയ്യുന്നവരുമായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എന്നാല്‍ സമരം അടിച്ചമര്‍ത്തില്ല. സമരം ചെയ്യാന്‍ അവകാശമുള്ളതുപോലെ ജീവനക്കാരില്‍ താല്പര്യമുള്ളവര്ക്ക് ജോലിക്കുകയറാനും അവകാശമുണ്ട്. ജോലിക്കെത്തുന്നവരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനിടെ ബിഎംഎസ് ആഭിമുഖ്യത്തിലുള്ള ഫെറ്റോ പണിമുടക്ക് പിന്‍വലിച്ചു. പങ്കാളിത്ത പെന്ഷന് ബാധകമാക്കുന്ന ജീവനക്കാര്‍ക്ക് മിനിമം പെന്ഷന് സര്‍ക്കാര്‍ ഉറപ്പു നല്കിയ സാഹചര്യത്തിലാണ് ഫെറ്റോ സംഘടനകള്‍ പണിമുടക്ക് പിന്‍വലിച്ചത്. മുഖ്യമന്ത്രിയും ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഫെറ്റോ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്.
പങ്കാളിത്ത പെന്ഷന് സംബന്ധിച്ച് അവര്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്കെല്ലാം സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നു. 31-03-2013 ശേഷം സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കു മാത്രമാണ് പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്തുന്നത്. ഇപ്പോഴത്തെ ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്നു പലതവണ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.
ഇന്ത്യയിലെ 90% കേന്ദ്ര, സംസ്ഥാന ജീവനക്കാരും പങ്കാളിത്ത പെന്‍ഷനില്‍ അംഗങ്ങളാണ്. കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി കേന്ദ്ര,സംസ്ഥാന സര്‍വീസില്‍ എത്തുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വര്‍ധന മാത്രമാണുള്ളത്. മറ്റു സംസ്ഥാനങ്ങളിലൊന്നും സമരം ചെയ്യാത്ത ഇടതുപക്ഷ സംഘടനകള്‍ എന്തിനാണ് കേരളത്തില്‍ മാത്രം സമരം നടത്തുന്നത്. ശമ്പള പരിഷ്കരണം പത്തു വര്‍ഷത്തിലൊരിക്കലാക്കണമെന്ന റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയതാണ്. ചര്‍ച്ചയ്ക്കിടെ സംഘടനകള്‍ ഉയര്‍ത്തിയ പെന്ഷന് പ്രായ വര്‍ധന എന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ പണിമുടക്ക് സംബന്ധിച്ച് മറ്റ് സംഘടനകളുമായി ധനമന്ത്രി കെ.എം. മാണി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: