ന്യൂദല്‍ഹി: ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി മരിച്ച സംഭവത്തില്‍ ദല്‍ഹി പോലീസ് മാപ്പ് പറഞ്ഞു. കൂട്ടമാനഭംഗക്കേസില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വീഴ്ച്ച വരുത്തിയതിനാണ് ദല്‍ഹി ഹൈക്കോടതിയില്‍ പോലീസ് മാപ്പ് പറഞ്ഞത്. ആദ്യ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി പോലീസിന്റെ വീഴ്ച്ചയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. പോലീസ് സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ പിസിആര്‍ വാനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ മറച്ചുവെച്ചിരുന്നു. ഇതിനെയാണ് കോടതി പ്രധാനമായും വിമര്‍ശിച്ചത്.
എന്തുകൊണ്ടാണ് സംഭവത്തിന്റെ പേരില്‍ അസിസ്റ്റന്റ് കമ്മീഷണറെ മാത്രം സസ്പെന്‍ഡ് ചെയ്തതെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് സംഭവത്തില്‍ ഉത്തരവാദിത്തമില്ലേയെന്നും കോടതി തുറന്നു ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പു ചോദിച്ച് കോടതിയുടെ വിമര്‍ശനങ്ങളില്‍ നിന്ന് തടിയൂരാന്‍ പോലീസ് ശ്രമിച്ചത്. പിസിആര്‍ വാനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ റിപ്പോര്‍ട്ടും കോടതിയില്‍ പോലീസ് സമര്‍പ്പിച്ചു. ദല്‍ഹിയില്‍ 617 പിസിആര്‍ വാനുകള്‍ ഉള്ളതില്‍ 74 എണ്ണം സഞ്ചാരയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും നിങ്ങള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല. എന്താണ് ഇതിലുള്ള ബുദ്ധിമുട്ട്. റിപ്പോര്‍ട്ടില്‍ കോടതി സംതൃപ്തരല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.മുരുകേശന്, ജസ്റ്റിസ് വി.കെ ജെയിന് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ നല്കാന് തയ്യാറായില്ലെങ്കില്‍ തങ്ങള്‍ എന്ത് നടപടി എടുക്കണമെന്നും കോടതി ചോദിച്ചു. പിസിആര്‍ വാനുകളുടെ നിയന്ത്രണം ദല്‍ഹി പോലീസിനല്ലെന്ന വാദം കോടതി തള്ളിക്കളഞ്ഞു. വിഷയത്തില്‍ പോലീസ് നല്കിയ വിശദീകരണത്തില്‍ സംതൃപ്തരല്ലെന്നും ബെഞ്ച് പറഞ്ഞു. ദല്‍ഹി എസിപിയുടെ പേര് മാത്രം എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചുവെന്നും ഡെപ്യൂട്ടി കമ്മീഷണറുടെ പേര് എന്തുകൊണ്ട് പരാമര്‍ശിച്ചില്ലെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി ദല്‍ഹി പോലീസ് കോടതിയില്‍ മാപ്പ് പറയുകയായിരുന്നു.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളണമെന്നും പിസിആര്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വാഹനങ്ങളിലെ ടിന്റഡ് ഗ്ലാസുകളും കര്‍ട്ടനുകളും യാതൊരു താമസവും കൂടാതെ നീക്കാനും കോടതി നിര്‍ദേശം നല്കി. കേസ് വീണ്ടും 31 ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: