തൃശൂര്‍ : സിവില്‍ സപ്ലൈസ് വകുപ്പിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അടക്കം ആറുപേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് വര്‍ക്കിംഗ് ചെയര്മാന് ജോണി നെല്ലൂര്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു മറ്റപ്പള്ളി, സെക്രട്ടറി സി.മോഹനന് പിള്ള, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ്.രാധാകൃഷ്ണന്, കോട്ടയം ജില്ലാ മുന്‍ സപ്ലൈ ഓഫിസര്‍ എസ്.ശ്രീലത എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനോട് അന്വേഷണം നടത്തി ഏപ്രില്‍ 17-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ജഡ്ജ് വി.ഭാസ്കരന് ഉത്തരവിട്ടത്.
കോട്ടയം സപ്ലൈ ഓഫിസറായിരുന്ന എസ്.ശ്രീലതയുടെയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ്.രാധാകൃഷ്ണന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നല്കിയ ഹര്‍ജിയിലാണ് ലക്ഷങ്ങളുടെ അഴിമതിയുമായി ബന്ധപ്പെട്ട സ്ഥലംമാറ്റത്തിന്റേയും അനധികൃത ഉദ്യോഗ കയറ്റത്തിന്റേയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മുന്‍ കോട്ടയം സപ്ലൈ ഓഫീസറും ഇപ്പോള്‍ തിരുവനന്തപുരത്ത് അക്കൗണ്ട്സ് ഓഫീസറുമായ ശ്രീലതയുമായി നടത്തിയ സംഭാഷണങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയും രാധാകൃഷ്ണന് ചാനലുകള്‍ക്കു നല്കിയ വെളിപ്പെടുത്തലുകളും തെളിവായി ഹര്ജിക്കാരന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കോട്ടയം ജില്ലാ സപ്ലൈ ഓഫിസറായി നിയമനം ലഭിക്കുന്നതിന് ശ്രീലതയില്‍ നിന്നും പാര്‍ട്ടി സെക്രട്ടറി ബിജു മറ്റപ്പള്ളി മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ഇവര്‍ വെളിപ്പെടുത്തിയിരുന്നു. കോട്ടയം മണര്‍കാട് അന്‍സാരി എന്ന വ്യക്തിക്ക് അനധികൃതമായി റേഷന്‍ മൊത്തവ്യാപാര കേന്ദ്രം അനുവദിക്കുന്നതിന് പാര്‍ട്ടി നേതാക്കള്‍ മൂന്നുലക്ഷം രൂപ വാങ്ങിയതായും തനിക്ക് 50,000 രൂപ ലഭിച്ചതായും ഇവര്‍ പറഞ്ഞിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം 600 റേഷന്‍ മൊത്ത വ്യാപാരികളില്‍ നിന്നും 10,000രൂപ വാങ്ങി പാര്‍ട്ടി ചെയര്‍മാനെ ഏല്‍പ്പിച്ചതായും ശ്രീലത വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കണക്കിലോ മറ്റു ഏതെങ്കിലും കണക്കുകളിലോ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു രൂപ അരിക്കായി നല്കുന്ന 750കോടി സബ്സീഡി തുക ഗുണഭോക്താക്കളായ ബിപിഎല്‍-എപിഎല്‍ കുടുംബങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നും അരി കരിഞ്ചന്തയിലേക്ക് ഒഴുകുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ജില്ലാ, താലൂക്ക് സപ്ലൈസ് വകുപ്പിലെ നിയമനങ്ങള്‍ സംബന്ധിച്ചും രജിസ്ട്രേഷന് വകുപ്പില്‍ പാര്‍ട്ടി ആവശ്യപ്രകാരം മുപ്പതോളം ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം നല്‍കുന്നതിനായി 60പേരെ സ്ഥലം മാറ്റിയതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതിയാരോപണം സംബന്ധിച്ച് വിവിധ പത്രങ്ങളിലും ചാനലിലും വന്ന വാര്‍ത്തകളും ഹര്ജിക്കാരന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരം ക്രമക്കേടുകള്‍ക്കും നിയമവിരുദ്ധമായ നടപടികള്‍ക്കും മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഉത്തരവുകള്‍ പോയിട്ടുള്ളത് എന്നതും അനൂപ് ജേക്കബിനെ പ്രതിക്കൂട്ടിലാക്കുന്നു. രേഖകളുടെ അടിസ്ഥാനത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. പോള്‍ കെ.വര്‍ഗീസ് ഹാജരായി. വിജിലന്‍സ് കോടതിയുടെ ഉത്തരവ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റേയും മന്ത്രിയുടേയും ഭാവിതന്നെ അവതാളത്തിലാക്കുന്ന തരത്തിലുള്ളതാണ്. ഇതിനകം രജിസ്ട്രേഷന് വകുപ്പുമായി ബന്ധപ്പെട്ട് ഒട്ടനവധി ആരോപണങ്ങള്‍ മന്ത്രിക്കെതിരെ നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി നേതാക്കള്‍ സ്ഥലം മാറ്റത്തിനും മറ്റും വ്യാപകമായ രീതിയില്‍ പണപ്പിരിവ് നടത്തുന്നതായും ആരോപണമുണ്ട്.
** സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: