സതാംപ്ടണ്: അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന അഫ്ഗാനെ പിടിച്ചുകെട്ടി മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത് ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്. ബുംറ എറിഞ്ഞ 29-ാം ഓവറാണ് മത്സരത്തിലെ വഴിത്തിരിവായത്. ആ സമയത്ത് രണ്ടിന് 106 എന്ന ശക്തമായ നിലയിലായിരുന്നു അഫ്ഗാന്. ഇന്ത്യക്കെതിരെ അട്ടിമറി വിജയം സ്വപ്നം കാണുകയായിരുന്നു ഈ സമയത്ത് അഫ്ഗാന് താരങ്ങള്‍.
ഈ സമയത്ത് കോഹ്ലി വരുത്തിയ ബൗളിങ് മാറ്റം കളിയില്‍ നിര്‍ണായകമായി. 27-ാം ഓവര്‍ എറിയാന്‍ ചഹലിന് പകരം ബുംറയെ കൊണ്ടുവന്നു. ഈ ഓവറില്‍ ആറ് റണ്‍സ് ബുംറ വിട്ടുകൊടുത്തു. തൊട്ടടുത്ത ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവിനുശേഷം 29-ാം ഓവര്‍ എറിഞ്ഞത് വീണ്ടും ബുംറ. ക്യാപ്റ്റന്‍ കോഹ്ലിയുടെ പ്രതീക്ഷ കാത്ത് ബുംറ ഈ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ പിഴുതു. നാലാം പന്തിലും അവസാന പന്തിലും റഹ്മത്ത് ഷായും ഹഷ്മത്തുള്ള ഷാഹിദിയും പുറത്തായതാണ് കളിയിലെ വഴിത്തിരിവ്.
36 റണ്‍സെടുത്ത റഹ്മത്ത് ഷായെ ബുംറ ചഹലിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഹഷ്മത്തുള്ളയെ സ്വയം പിടികൂടി. ഇതോടെ രണ്ടിന് 106 എന്ന നിലയില്‍ നിന്ന് നാലിന് 106 എന്ന നിലയിലായി അഫ്ഗാന്.
പിന്നീട് എട്ട് റണ്‍സെടുത്ത അസ്ഗര്‍ അഫ്ഗാനെ ചഹല്‍ ബൗള്‍ഡാക്കിയതോടെ അഞ്ചിന് 130 എന്ന നിലയിലായി. പിന്നീട് മുഹമ്മദ് നബിയും (52) 21 റണ്‍സെടുത്ത നജിബുള്ള സദ്രാനും ചേര്‍ന്ന് വീണ്ടും അഫ്ഗാന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യ ഇൗ കൂട്ടുകെട്ട് പിരിച്ചു. നജിബുള്ളയെ ചഹലിന്റെ കൈകളിലെത്തിക്കുകയായിരുന്നു ഹാര്‍ദിക്. സ്കോര്‍ 6ന് 166. പിന്നീട് 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത റാഷിദ് ഖാനെ ചഹലിന്റെ പന്തില്‍ ധോണി സ്റ്റമ്പ് ചെയ്തതോടെ 7ന് 190 എന്ന നിലയിലായി അവര്‍. പിന്നീട് 4.2 ഓവര്‍ ബാക്കി നില്‍ക്കേ 35 റണ്‍സായിരുന്നു അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ തുടങ്ങുമ്പോള്‍ അഫ്ഗാന് ജയിക്കാന്‍ വെറും 16 റണ്‍സ് മാത്രമായിരുന്നു ആവശ്യം. 11 റണ്‍സിന് അഫ്ഗാനെ മറികടന്ന ഇന്ത്യ ലോകകപ്പ് ചരിത്രത്തില്‍ 50 വിജയങ്ങള്‍ നേടുന്ന മൂന്നാമത്തെ രാജ്യമെന്ന നേട്ടവും സ്വന്തമാക്കി. ലോകകപ്പിലെ 79 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യ 50 വിജയങ്ങള്‍ തികച്ചത്.
സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ എട്ടിന് 224. അഫ്ഗാനിസ്ഥാന് 49.5 ഓവറില്‍ 213ന് ഓള് ഔട്ട്. ബുംറയാണ് മാന്‍ ഓഫ് ദി മാച്ച്. ഹാട്രിക് നേടിയ ഷമിക്കും വഴിത്തിരിവുണ്ടാക്കിയ ബുംറയ്ക്കുമൊപ്പം എടുത്തുപറയേണ്ട പ്രകടനമാണ് ചഹല്‍-കുല്‍ദീപ്-ഹാര്‍ദിക് എന്നിവരും നടത്തിയത്. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ നേടിയും റണ്ണൊഴുക്ക് നിയന്ത്രിച്ചും അഫ്ഗാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇവര്‍ക്കായി. നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ചാഹലും പാണ്ഡ്യയും കോലിയുടെ പ്രതീക്ഷ കാത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: