ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗം ഉണ്ടാകാന്തന്നെ കാരണം മനുഷ്യരിലുള്ള അസുരമനസിന് ഉദാഹരണമാണെന്ന് മാതാ അമൃതാനന്ദമയിദേവി പറഞ്ഞു. ദല്‍ഹി സംഭവത്തിനുശേഷം അന്യരാജ്യക്കാരോട് ഇന്ത്യക്കാരാണെന്ന് പറയാന്‍ തന്നെ നമ്മള് മടിക്കുകയാണെന്നും അമ്മ പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയിദേവി.
സ്വാമി വിവേകാനന്ദ വചനങ്ങളും സനാതനധര്മ്മങ്ങളും മറക്കുന്നതാണ് അസുരശക്തിക്ക് ആധാരം. സനാതന ധര്‍മ്മം ആചരിക്കുവഴിയേ ഇന്ത്യക്ക് പുരോഗതി ഉണ്ടാകുകയുള്ളൂ. പാശ്ചാത്യ സംസ്കാരത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മറിച്ച് നമുക്കുള്ളിലെ ഭാരതീയ സംസ്കാരം തിരിച്ചുകൊണ്ടുവന്ന് നിലനിര്‍ത്തണം, അമ്മ പറഞ്ഞു. ആര്‍ഷധര്‍മ്മത്തെ പരിപാലിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കണം. വളര്‍ന്നുവരുന്ന തലമുറയെ വീട്ടില്‍നിന്നുതന്നെ ഇത് പഠിപ്പിക്കണമെന്നും അമ്മ പറഞ്ഞു.
സമൂഹത്തിന്റെ പരിവര്‍ത്തനം ഓരോരുത്തരില്‍നിന്നും തുടങ്ങണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ശക്തിയുടെ മഹത്വം മനസിലാക്കണം. സ്വയം സര്വ്വശക്തനാകണം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം എല്ലാവരും വിശ്രമത്തിലാണ്. ഇനി അത് പാടില്ല. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുകയായിരുന്നു അദ്ദേഹം. ന്യൂദല്‍ഹി സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. വിവേകാനന്ദ കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനാണ് അധ്യക്ഷത വഹിച്ചത്.
ഇന്ത്യ എത്രമാത്രം അധഃപതിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം പഴയ ഇന്ദ്രപ്രസ്ഥത്തിന്റെ പുതിയ രൂപമായ ദല്‍ഹിയില്‍ നടന്ന സംഭവംതന്നെ മതിയെന്ന് വിവേകാനന്ദ കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് പറഞ്ഞു. മൂല്യവര്‍ധിത സമൂഹത്തിന്റെ തകര്‍ച്ചയാണിത്. ഹൃദയത്തില്‍നിന്നും ഉണ്ടാവേണ്ട പരിവര്‍ത്തനമാണ് ഇതിന് പരിഹാരം. അത് ധര്‍മ്മത്തിലൂടെ കഴിയൂ. സ്വാമി വിവേകാനന്ദന്റെ ആശയങ്ങളും ജീവിതവും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിവേകാനന്ദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുവര്‍ഷം നീളുന്ന ആഘോഷപരിപാടിക്കാണ് ഇന്നലെ ദല്‍ഹിയില്‍ തുടക്കമായത്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, സാര്‍ദ്ധശതി സമാരോഹ് ചെയര്മാന് സുഭാഷ് കശ്യപ്, ശിവഗിരിമഠം സെക്രട്ടറി ഋതംഭരാനന്ദ, ചിന്മയമിഷനിലെ ലിഖിതാനന്ദസരസ്വതി, പ്രണവ് പാണ്ഡ്യ തുടങ്ങിയവരും പങ്കെടുത്തു. ഇന്ന് രാവിലെ ലാല്‍കിലയില്‍ വിവേകാനന്ദ ശോഭായാത്രയും നടക്കുന്നുണ്ട്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 150 ഓളം കുട്ടികള്‍ വിവേകാനന്ദവേഷം അണിഞ്ഞ് ഘോഷയാത്രയില്‍ പങ്കെടുക്കും. തലസ്ഥാനത്തെ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
** ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: