ശ്രീനഗര്‍/ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യാ-പാക് ബന്ധം ഉലയുന്നു. പൂഞ്ച്-റാവല്‍കോട്ട് ബസ് സര്‍വീസ് പാക്കിസ്ഥാന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഇതിന് ഔദ്യോഗികമായി വിശദീകരണം വന്നിട്ടില്ല. പാക്കിസ്ഥാന്റെ നടപടിയെത്തുടര്‍ന്ന് ഇന്ത്യയും ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് അതിര്‍ത്തിവഴിയുള്ള ഇന്ത്യാ-പാക് വ്യാപാരവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള 26 ട്രക്കുകള്‍ പാക് സേന തടഞ്ഞു. അതിര്‍ത്തിയിലെ ഗേറ്റ് തുറക്കാന്‍ പാക് സേന വിസമ്മതിച്ചതായാണ് ട്രക്ക് ഡ്രൈവര്‍മാര്‍ അറിയിച്ചത്. അതിര്‍ത്തി വഴിയുള്ള വ്യാപാരബന്ധം പൂര്‍ണമായും നിലച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.
ഇതിനിടെ, ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് സൈനികരുടെ വെടിവെപ്പ്. മെന്തര്‍ സെക്ടറില്‍ എട്ട് സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ച രാത്രി പൂഞ്ച് മേഖലയിലെ മൂന്നിടങ്ങളില്‍ പാക്കിസ്ഥാന് വെടിയുതിര്‍ത്തതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. വൈകിട്ട് 4.30ഓടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
പൂഞ്ചില്‍ രണ്ട്മണിക്കൂറോളം വെടിവെയ്പ് നീണ്ടുനിന്നു. മെന്തര്‍ സെക്ടറിലും ബത്താല്‍ മേഖലയിലും വെടിവെയ്പുണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇന്ത്യ മെന്തര്‍ സെക്ടറിലെ സൈനിക മേധാവികളുടെ ഫ്ലാഗ് മീറ്റിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന് ഇതിനോട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പൂഞ്ച് സെക്ടറില്‍ മഞ്ഞിന്റെ മറവിലെത്തിയ പാക് സൈനികര്‍ ഇന്ത്യന്‍ ലാന്‍സ് നായികുമാരായ സുധാകര്‍ സിംഗ്, ഹേമരാജ് എന്നിവരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയിരുന്നു. ഇതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന് പ്രതിഷേധമറിയിച്ചു. ഇന്നലെ പാക് വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശരത് സബര്‍വാളിനെ നേരിട്ട് വിളിപ്പിച്ചത്. പാക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ഗിലാനിയാണ് ഹൈക്കമ്മീഷണറെ വിളിപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ച പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയിലെ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യയും പ്രതിഷേധമറിയിച്ചിരുന്നു. പാക് സൈനികന് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബാലാജിയെ വിളിച്ച് നേരത്തെ പാക്കിസ്ഥാന് പ്രതിഷേധം അറിയിച്ചിരുന്നു. അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദികള്‍ പാക്കിസ്ഥാനല്ലെന്നും സംഭവത്തില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം നടത്തണമെന്നുമാണ് പാക്കിസ്ഥാന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്.
അതേസയമം, കാശ്മീരില്‍ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം ഒരുക്കമാണെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും അടിക്കടിയുണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് സൈന്യത്തിന്റെ തുടര്‍ച്ചയായുള്ള പ്രകോപനം നേരിടാന്‍ കാശ്മീരിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കേണ്ട ആവശ്യമില്ലെന്നും ആവശ്യത്തിന് സൈനികര്‍ കാശ്മീരിലുണ്ടെന്നും ആന്റണി പ്രതികരിച്ചു. തുടര്‍ച്ചയായുള്ള വെടിവെയ്പിനെയും ഇന്ത്യന്‍ സൈനികരുടെ കൊലപാതകത്തെയും ശക്തമായി അപലപിച്ച ആന്റണി ഇത്തരം പ്രാകൃതമായ നടപടികള്‍ ക്ഷമിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: