പാലക്കാട്: നിത്യയൗവനത്തിന്റെ പ്രതീകമായ സ്വാമി വിവേകാനന്ദന്റെ മൂന്നാംവരവാണ് സാര്ദ്ധശതിയിലൂടെ ഭാരതം നേടിയെടുക്കേണ്ടതെന്ന് ഒ.എന്‍.വി. കുറുപ്പ് അഭിപ്രായപ്പെട്ടു. വിവേകാനന്ദദാര്ശനിക സമാജം സംഘടിപ്പിച്ച വന്ദേവിവേകാനന്ദം?ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മീയജനാധിപത്യം ഭാരതത്തിന് സംഭാവന ചെയ്യുവാന്‍ കഴിഞ്ഞു എന്നതാണ് വിവേകാനന്ദന്റെ പ്രത്യേകത. സര്‍വരംഗത്തും അധഃപതനത്തിന്റെ ആഴക്കടലിലെത്തിയ ഭാരതത്തിന് അവക്ക് പരിഹാരം കാണാന്‍ സ്വാമിജിയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ജീവിതം നാം സ്വാംശീകരിക്കണം. എപ്രകാരമാണോ മഞ്ഞുതുള്ളിക്കുപോലും സൂര്യപ്രകാശത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് അതുപോലെ ക്ഷണികമായ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് നന്മയുടെ കിരണം നല്കുവാന് നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
വിവേകാനന്ദന്, ടാഗോര്‍, മഹാത്മാഗാന്ധി എന്നീ ത്രിമൂര്‍ത്തികളാണ് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്ന് ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തിയത്. ആ ധൈഷണികമായ ആത്മീയ സമ്പത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങേണ്ടിവന്നു. ആരെങ്കിലും സ്വമേധയാ നല്കിയതോ നേടിയെടുത്തതോ അല്ല. ഭാരതത്തിന്റെ പൈതൃക പാരമ്പര്യവും സാംസ്കാരിക മഹിമയും അവകാശപ്പെടാന്‍ കഴിയുന്ന മറ്റൊരു രാജ്യവും ഇല്ല. ഇത് ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുവാന്‍ സ്വാമി വിവേകാനന്ദന് കഴിഞ്ഞു. നമ്മുടെ വിജ്ഞാനസമ്പത്ത് ചിലര്‍ മാത്രം കയ്യടക്കിവെച്ചതാണ് അവയുടെ മഹത്വം മനസ്സിലാക്കുവാന്‍ പലര്‍ക്കും കഴിയാതെ പോയത്. എന്നാലിന്ന് അതിന് മാറ്റംവന്നു. വിവേകാനന്ദന് അമേരിക്കക്ക് നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെപോയതാണ് മറ്റൊരു സപ്തംബര്‍ 11ന് അവരുടെ അഹന്തക്കേറ്റ അടിക്ക് കാരണമെന്ന് ഒ.എന്‍.വി. കൂട്ടിച്ചേര്‍ത്തു.
പാലാട്ട് മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, പ്രൊഫ. എസ്.രാധാകൃഷ്ണന്, ഡോ. ടി.വി. മുരളീവല്ലഭന്‍, ഡോ. ടി.രഘുനാഥ്, ബീനാഗോവിന്ദ്, പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. ഡോ. വി. ജ്യോതിഷ് സ്വാഗതവും, ഡോ. ടി. രഘുനാഥ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: