ന്യൂദല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി സന്ദര്‍ശന വേളയില്‍ പാക് ഭീകരനും ലഷ്കര്‍-ഇ-തൊയ്ബ തലവനുമായ ഹാഫീസ് മുഹമ്മദ് സെയ്ദ് ഇന്ത്യന്‍ സൈനികരുടെ ശിരസ്സിന് ഇനാം പ്രഖ്യാപിച്ചിരുന്നതായി സൂചന. രണ്ട് ഇന്ത്യന്‍ സൈനികരുടെ അരും കൊലയ്ക്ക് ഒരാഴ്ച്ച മുമ്പുള്ള മെന്തര്‍ സെക്ടറിനു സമീപം പാക്കിസ്ഥാന്റെ മണ്ഡോര്‍ ഹസ്റയിലെ സന്ദര്‍ശന വേളയില്‍ പാക് യുവാക്കളെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യന്‍ സൈനികരുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ ഇനാം ഹാഫീസ് സെയ്ദ് പ്രഖ്യാപിച്ചത്.
പാക് അധീന കാശ്മീരിലെ പൂഞ്ചിലെ അതിര്‍ത്തി ഗ്രാമമായ മണ്ഡോര്‍ ഹസീറ ഇയാളുടെ സ്വന്തം ഗ്രാമമാണ്. മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫീസിന് ഇന്ത്യന്‍ സൈനികരുടെ കൊലയുമായി ബന്ധമുള്ള കാര്യം രഹസ്യാന്വേഷണ വിഭാഗം പുറത്തു വിട്ടിരുന്നു. ആഭ്യന്തര മന്ത്രാലയവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഹാഫീസിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 30, 31 തീയ്യതികളിലാണ് ഇന്ത്യന്‍ സൈനികരെ കൊല്ലുകയും മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്യാനുള്ള രൂപരേഖ തയ്യാറാക്കിയതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. അന്നായിരുന്നു ഇയാളുടെ ഗ്രാമ സന്ദര്‍ശനം.
മണ്ഡോര്‍ ഹസീറയ്ക്കു പുറമേ പാക് അധീന കാശ്മീരിലെ മുഫറാബാദ്, ബാഗ്, മദര്‍പൂര്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ചു. ഏതെങ്കിലും ഒരു ഇന്ത്യന്‍ സൈനികന്റെ തല വെട്ടികൊണ്ടു വന്നാല്‍ അയാള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ട്രോഫി തരാം. ഹാഫീസ് പറഞ്ഞുവത്രേ. പാക്കിസ്ഥാന് സൈന്യത്തിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇസ്മയില്‍ ലങ്കഡ എന്ന പേരുള്ള പൂഞ്ചിലെ ഒരു ഭീകരവാദിയും ഹാഫീസിനൊപ്പമുണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്. സൈനികര്‍ പ്രച്ഛന്ന വേഷത്തിലാണ് എത്തിയതെന്നും പറയുന്നുണ്ട്.
2002ല്‍ പാക് അധീനകാശ്മീരിലേക്ക് കൂടിയേറിയ ലങ്കഡ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവരെ സഹായിക്കുന്നവരില്‍ പ്രധാനിയാണ്. സംഭവം നടക്കുന്നതിന്റെ രണ്ടു ദിവസം മുമ്പേ (ജനുവരി 6,7) ലങ്കഡയും കൂടെയുള്ള രണ്ടു പേരും കറുത്ത വസ്ത്രം ധരിച്ച് അതിര്‍ത്തിക്ക് സമീപം ഇന്ത്യന്‍ സൈനികരുടെ ചലനങ്ങള്‍ വീക്ഷിക്കാനെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നതായിട്ടാണ് സൂചന.
കൊലചെയ്യപ്പെട്ട സൈനികന് ഹേംരാജിന്റെ ശിരസ്സ് വീണ്ടെടുക്കാന്‍ ഇതുവരെയായിട്ടില്ല. മൃതദേഹം സ്വന്തം ഗ്രാമത്തില്‍ സംസ്കരിച്ചു. ശിരസ്സ് വീണ്ടെടുക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ കുടുംബം ഗ്രാമത്തില്‍ നിരാഹാരം സമരം നടത്തുകയാണ്.
ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയില്‍ ഷേര്നഗര് സ്വദേശിയാണ് ഹേംരാജ്. ഭാര്യയും രണ്ടു പെണ്മക്കളും മകനും പുറമേ അദ്ദേഹത്തിന്റെ വൃദ്ധരായ അച്ഛനും അമ്മയും നീതിക്കായി നിരാഹാരം അനുഷ്ഠിക്കുകയാണ്. കുടുംബത്തോടൊപ്പം ഗ്രാമീണരും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ശിരസ്സ് പാക്കിസ്ഥാന് സൈനികരില്‍ നിന്ന് വീണ്ടെടുക്കണമെന്നും പാക്കിസ്ഥാന് കേന്ദ്രസര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ പ്രതിനിധികളോ രാഷ്ട്രീയക്കാരോ ഹേംരാജിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ ക്ഷുഭിതരാണ് നാട്ടുകാര്‍.
ഇത്രയൊക്കെ തെളിവു ലഭിച്ചിട്ടും പാക്കിസ്ഥാനെതിരെ കടുത്ത നടപടികളെടുക്കാതെ അവര്‍ക്കായി ഒഴികഴിവ് കണ്ടെത്തുന്നതിന്റെ തത്രപ്പാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് സൈനികര്ക്കിടയിലും മറ്റു പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അമര്‍ഷമുണ്ടെങ്കിലും പ്രതികരിക്കാനാവാത്ത അവസ്ഥയിലാണിവര്‍.
** ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: