പ്രയാഗ: ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മികച്ചടങ്ങായ മഹാകുംഭമേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പ്രയാഗ ഒരുങ്ങി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കോടിക്കണക്കിന് തീര്‍ഥാടകര്‍ പങ്കുകൊള്ളുന്ന കുംഭമേളയുടെ പടുകൂറ്റന്‍ വേദിയും തയ്യാറായി. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മേള രണ്ടുമാസങ്ങള്‍ക്കു ശേഷം മഹാശിവരാത്രി ദിനമായ മാര്‍ച്ച് 10നാണ് അവസാനിക്കുക.
ഒരുകോടിയിലധികം തീര്‍ഥാടകര്‍ ഒരേസമയം പുണ്യസ്നാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങ് മകരസംക്രാന്തി ദിനത്തിലാണ് നടക്കുന്നത്. ഇതിനു വേണ്ടി കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. ഭീകരാക്രമണം, അകാരണമായ തിക്കും തിരക്കും, ഏതെങ്കിലും വിധത്തിലുള്ള ക്രമസമാധാന പ്രശ്നം ഇവ കൈകാര്യം ചെയ്യാന്‍ വിവിധ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2001ലെ മഹാകുംഭമേളയില്‍ പങ്കുകൊണ്ടതിനെക്കാള് ഇക്കുറി തീര്‍ഥാടകരുടെ എണ്ണത്തില്‍ പത്തുശതമാനം വര്‍ധനയുണ്ടാകുമെന്ന് സംഘാടകരും അധികൃതരും പ്രതീക്ഷിക്കുന്നു. മൗനി അമാവാസി ദിനമായ ഫെബ്രുവരി 10ന് മൂന്നു കോടി തീര്‍ഥാടകരും വസന്തപഞ്ചമി നാളായ ഫെബ്രുവരി 15ന് 1.9 കോടി തീര്‍ഥാടകരും എത്തുമെന്നാണ് പ്രതീക്ഷ. ആത്മീയാചാര്യന്മാരായ ദലൈ ലാമ, ശ്രീശ്രീ രവിശങ്കര്‍, ബാബാ രാംദേവ്, ആസാറാം ബാപ്പു എന്നിവരും കുംഭമേളയില്‍ പങ്കെടുക്കും.
തീര്‍ഥാടകരുടെ വമ്പിച്ച തിരക്കും പുറമെ ആധ്യാത്മിക ഗുരുക്കന്മാരുടെ സാന്നിധ്യവും കുംഭമേളയുടെ സുഗമമായ നടത്തിപ്പിന് പോലീസിനു മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുമെന്ന് തീര്‍ച്ചയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള ഭീകരാക്രമണ സാധ്യതയും ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. കേന്ദ്ര പാരാമിലിട്ടറി സേനയിലെ ഏഴായിരത്തോളം ഭടന്മാരെ കൂടാതെ ദ്രുതകര്‍മസേനയെയും ദേശീയ ദുരന്തനിവാരണ സേനയെയും സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. അലഹബാദ് ഐജി അലോക് ശര്‍മയെയാണ് മഹാകുംഭമേളയുടെ സുരക്ഷാചുമതലയുള്ള നോഡല്‍ ഓഫീസറായി നിയോഗിച്ചിരിക്കുന്നത്.
സുരക്ഷാ പരിശോധന പൂര്‍ത്തിയായ ആറായിരം ഏക്കര്‍ ഭൂപ്രദേശത്താണ് കുംഭമേള നടക്കുന്നത്. ഇവിടെ തീര്‍ഥാടകര്‍ സമ്മേളിക്കും. സമീപപ്രദേശങ്ങളിലായി അനവധി പോലീസ് സ്റ്റേഷനുകളും ഔട്ട്പോസ്റ്റുകളും പുതുതായി രൂപീകരിച്ചിട്ടുണ്ട്. പ്രദേശം താത്കാലിക ജില്ലയായി പ്രഖ്യാപിക്കപ്പെടുകയും അതിനുവേണ്ടുന്ന സംവിധാനങ്ങളൊരുക്കുകയും ചെയ്തിട്ടുണ്ട്. മേള നടക്കുന്ന മൈതാനിയില്‍ 30 പോലീസ് സ്റ്റേഷനുകളും 40 ഔട്ട്പോസ്റ്റുകളും തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ ഡ്യൂട്ടിക്കായി 50 ഇന്‍സ്പെക്ടര്‍മാരെയും 550 സബ് ഇന്‍സ്പെക്ടര്‍മാരെയും 450 ഹെഡ്കോണ്‍സ്റ്റബിള്‍മാരെയും 5800 കോണ്‍സ്റ്റബിള്‍മാരെയും നിയോഗിച്ചിട്ടുണ്ടെന്ന് കുംഭിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് ആര്.കെ.എസ്.റാത്തോഡ് പറഞ്ഞു.
ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ മുതിര്‍ന്ന ഓഫീസര്‍മാര്‍ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഇവര്‍ക്ക് വിശദീകരിച്ചിട്ടുണ്ട്. കുംഭമേള സന്ദര്ശിക്കാനെത്തുന്നവരോടും സാധാരണതീര്ഥാടകരോടും ദൂരദൂരങ്ങളില്‍ നിന്നെത്തുന്ന വിനോദയാത്രികരോടും ആത്മീയനേതാക്കളോടും മാന്യമായി പെരുമാറാന്‍ ഇവര്‍ക്ക് പ്രത്യേക ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും പോലീസ് സേവനം ഇവിടെ ലഭ്യമാണ്. ആയുധധാരികളായ 4000ത്തോളം സേനാംഗങ്ങള്‍, കഠിനസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രശസ്തി നേടിയ യുപി പോലീസിലെ സായുധവിഭാഗം എന്നിവരുള്പ്പെട്ടതാണിതെന്ന് അലോക് ശര്‍മ പറഞ്ഞു.
മേള നടക്കുന്ന മുഴുവന്‍ പ്രദേശത്തും സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ മുഴുവന്‍ പ്രദേശവും കര്‍ശനമായ നിരീക്ഷണത്തിന് വിധേയമായിരിക്കും. മോഷ്ടാക്കളെയും പോക്കറ്റിക്കാരെയും മറ്റ് ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയും പിടികൂടാന്‍ ധാരാളം മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഗംഗയും യമുനയും സംഗമിക്കുന്ന 38 സ്നാനഘട്ടങ്ങളില്‍ നിലയുറപ്പിക്കും. മികച്ച ഡ്രൈവര്‍മാരും നീന്തല്‍വിദഗ്ധരും ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ കഴിയുന്നവരുമായ പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1954ല്‍ മഹാകുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായ ശേഷം അത്തരമൊരു സംഭവം പിന്നീടുണ്ടായിട്ടില്ല. 1954 ഫെബ്രുവരി 3ന് മൗനി അമാവാസ്യ ആഘോഷങ്ങളോടനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് 500ലധികം തീര്‍ഥാടകരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: