കോട്ടയം: സമരങ്ങള്‍ക്ക് വേണ്ടി മാത്രം കാരണങ്ങള്‍ കണ്ടെത്താനുള്ള പഴയ കമ്മ്യൂണിസ്റ്റ് തന്ത്രം ഇനി കേരളത്തില്‍ വിലപ്പോവില്ലെന്ന പാഠമാണ് സി പി എം സ്പോണ്സര് ചെയ്ത പണിമുടക്ക് സമരം പരാജയപ്പെട്ടതിലൂടെ തെളിഞ്ഞതെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. അനവസരത്തില്‍ സമരം നടത്തി വികസന മുരടിപ്പ് സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് സി പി എം സംസ്ഥാന നേതൃത്വം ജനങ്ങളോട് മാപ്പു പറയണം. പരാജയം ഉറപ്പായ സമരത്തിലേക്ക് തള്ളിവിട്ട് സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും അപമാനിക്കുകയാണ് സി പി എം ചെയ്തത്. ടി പി ചന്ദ്രശേഖരന് വധക്കേസില്‍ നിന്നും മുഖ്യപ്രതിയായ മുന്‍ എന്‍ ജി ഒ യൂണിയന് നേതാവ് ടി എച്ച് അശോകനെ രക്ഷപ്പെടുത്തിയെടുക്കാനാണ് ഒരുവിഭാഗം സി പി എം നേതാക്കള്‍ സമരത്തെ മറയാക്കിതെന്നാണ് ജനസംസാരം. ഈ നീക്കമാണ് പരാജയപ്പെട്ടത് എന്ന വസ്തുത ഇടതുസര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും തിരിച്ചറിയണമെന്നും ജോര്‍ജ് പറഞ്ഞു. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തും നടപ്പിലാക്കിയ പങ്കാളിത്ത പെന്ഷന് പദ്ധതിയെ എതിര്‍ത്തതിലൂടെ ഒരു അഖിലേന്ത്യാ പാര്‍ട്ടിയായി ഇനി സി പി എമ്മിന് എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: