അലഹബാദ്: മകരസംക്രാന്തി മുഹൂര്‍ത്തത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഭക്തസംഗമമായ മഹാകുംഭമേളക്ക് തുടക്കം. അലഹബാദിലെ ത്രിവേണി സംഗമത്തില്‍ ഭക്തലക്ഷങ്ങള്‍ പുണ്യസ്നാനം നിര്‍വഹിച്ചതോടെയാണ് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഏറ്റവും വലിയ മനുഷ്യസംഗമത്തിന് ആരംഭംകുറിച്ചത്.
രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ലക്ഷക്കണക്കിന് സന്യാസിമാരും ഭക്തരും മേളയില്‍ പങ്കെടുക്കുന്നതിനായി നേരത്തെതന്നെ അലഹബാദില്‍ എത്തിച്ചേര്‍ന്നിരുന്നു. കനത്ത സുരക്ഷയാണ് കുംഭമേളക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പുണ്യസ്നാനത്തിനായി അലഹബാദിലെത്തുന്ന ഭക്തരുടെ എണ്ണം ഇപ്പോള്‍ കണക്കാക്കാനാവില്ല.
ജടാധാരികളായ ആയിരക്കണക്കിന് സന്യാസിമാര്‍ ഇന്നലെ രാവിലെതന്നെ പുണ്യസ്നാനം നടത്തി. ഭസ്മം ധരിച്ച് പരമ്പരാഗത ആയുധങ്ങള്‍ ഏന്തിയ സന്യാസിമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മുന്‍നിശ്ചയപ്രകാരമാണ് സന്യാസിമാര്‍ സ്നാനത്തിനെത്തിയത്. ആദ്യം മഹാനിര്‍വാണി അഖാരകളാണ് ത്രിവേണിസംഗമത്തിലെത്തിയത്. ഇതിനുശേഷം അടല്‍ അഖാരകളും തുടര്‍ന്ന് നിരഞ്ജിനി, ആനന്ദ്, ജുന, അവാഹന്, അഗ്നി അഖാരകളും സ്നാനം നടത്തി. ഓരോ അഖാരകള്‍ക്കും ഒരു മണിക്കൂര്‍ വരെ സ്നാനഘട്ടത്തില്‍ ചെലവഴിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. മേള ആരംഭിക്കുന്നതിന് മുമ്പുതന്നെ അലഹബാദില്‍ 30 ലക്ഷത്തോളം ഭക്തര്‍ തമ്പടിച്ചിരുന്നുവെന്നാണ് കണക്ക്. തീര്‍ത്ഥാടകരുടെ ഒഴുക്ക് അലഹബാദിലേക്ക് തുടരുകയാണെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. മാര്‍ച്ച് 10 ന് മഹാശിവരാത്രിയോടെ കുംഭമേളക്ക് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: