കോട്ടയം: പാലാ മീനച്ചിലില്‍ രേഖകളില്‍ കൃത്രിമം കാട്ടി അമ്മയുടെ പേരിലുണ്ടായിരുന്ന മുക്കാല്‍ കോടി രൂപ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്തത്തതായി പരാതി. മകളെ മുഖ്യ പ്രതിയാക്കി പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലാ ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസ് നടപടി.
സംഭവത്തില്‍ റവന്യൂവകുപ്പിലെയും രജിസ്ട്രേഷന് വകുപ്പിലെയും ഉന്നതര്‍ പ്രതിക്കൂട്ടിലായേക്കും. പാലാ മീനച്ചില്‍ കരോട്ടുമഠത്തില്‍ തുളസി ലക്ഷ്മി അമ്മാളുടെ പേരില്‍ കിടന്ന വസ്തുവാണ് മൂത്തമകളും ഭര്‍ത്താവും ചേര്‍ന്ന് സ്വന്തമാക്കിയതെന്നാണ് ഇവര്‍ പാലാ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ കാണിച്ചിരിക്കുന്നത്. മൂത്തമകള്‍ ദീപയ്ക്കും ഭര്‍ത്താവിനുമെതിരെയാണ് കേസ്.
സംഭവം ഇങ്ങനെ: തുളസി ലക്ഷ്മിക്ക് രണ്ട് പെണ്മക്കളാണുള്ളത്. ഇതില്‍ മൂത്തമകളായ ദീപയുടെ വിവാഹ സമയത്ത് വീടും പറമ്പും എഴുതി നല്കി. മൂന്നു വര്‍ഷം കഴിഞ്ഞേ വസ്തു പോക്കുവരവ് ചെയ്യാവൂ എന്ന വ്യവസ്ഥയിലാണ് ആധാരം നടത്തിയത്. മാത്രവുമല്ല മൂന്നു വര്‍ഷത്തിനിടെ തുളസിക്ക് വസ്തു തിരികെ വേണമെന്ന് തോന്നിയാല്‍ തിരികെ ലഭിക്കുന്നതിനും ആധാരാത്തില് വ്യവസ്ഥ വച്ചിരുന്നു.
2006 നവംബര്‍ 15നാണ് ദീപയുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തു കൊടുത്തത്. പിന്നീട് തുളസിയെ ഭീഷണിപ്പെടുത്തി വസ്തു വില്ക്കാന് നീക്കം ആരംഭിച്ചതോടെ 2006ല്‍ നടത്തിയ രജിസ്ട്രേഷന് 2008 സെപ്റ്റംബര്‍ 19ന് റദ്ദാക്കി വസ്തു തുളസി സ്വന്തമാക്കി. ഈ സംഭവം ദീപയും ഭര്‍ത്താവും അറിഞ്ഞതിനെത്തുടര്‍ന്ന് തുളസി രജിസ്റ്റര്‍ ചെയ്ത സ്ഥലത്തിന്റെ കൃത്രിമ ആധാരം ഉണ്ടാക്കുകയും പിന്നീട് സ്വന്തം പേരില്‍ പോക്കുവരവ് ചെയ്യുകയും ചെയ്തു.
വസ്തുവിന്റെ ആധാരവും മുന്നാധാരവും തന്റെ പക്കല്‍ ഇരുന്നപ്പോഴാണ് ഇത്തരത്തില്‍ പോക്കുവരവ് നടത്തിയിരിക്കുന്നതെന്ന് തുളസിയമ്മാള്‍ പരാതിയില്‍ ചൂണ്ടാക്കാട്ടുന്നു. പാലാ എസ്.ഐ സിബി തോമസിന്റെ നേത്വത്തിലാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: