തിരുവനന്തപുരം: ആറന്മുള വിമാനത്താവളം പണിയാനുള്ള കെ.ജി.എസ് ഗ്രൂപ്പിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമങ്ങളെ സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ക്കുമെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്. ജനുവരിയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വിമാനത്താവള നിര്‍മ്മാണം തടയുമെന്നും കുമ്മനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആറന്മുളയുടെ പൈതൃകം കാത്തുസൂക്ഷിക്കാന്‍ എന്ത് ത്യാഗം സഹിച്ചും പോരാടും. പ്രക്ഷോഭത്തിന്റെ വിശദാംശങ്ങള്‍ക്ക് വിവിധ സംഘടനകളുടെ സംയുക്ത സമ്മേളനം ഉടനെ അന്തിമരൂപം നല്‍കും. വ്യാജരേഖകളും തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങളും വഴിയാണ് കെ.ജി.എസ് ഗ്രൂപ്പ് അനുമതികള്‍ പലതും വാങ്ങുന്നത്. നാളിതുവരെ പരിസ്ഥിതി ആഘാത പഠന അതോറിറ്റി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. നീര്ത്തടമില്ലെന്നും നെല്വയലല്ലെന്നും ഉള്ള കള്ള പ്രസ്താവന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി മുമ്പാകെ കമ്പനി നല്കി. അതിന്റെ അടിസ്ഥാനത്തില്‍ സമിതി നല്കിയ ശുപാര്‍ശ ഇപ്പോഴും പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടില്ല. മാത്രവുമല്ല, ആറന്മുള വയലും കരഭൂമിയും വാങ്ങിക്കൂട്ടിയത് നിയമം ലംഘിച്ചും യഥാര്‍ത്ഥ ഉടമസ്ഥരില്‍ പലരെയും കബളിപ്പിച്ചുമാണ്. 242 ഏക്കര്‍ വയല്‍ മിച്ചഭൂമിയായതിനാല് കമ്പനിയുടെ പേരില്ക്കൂട്ടിയ നടപടി ജില്ലാകളക്ടര്‍ റദ്ദാക്കി. നിയമ ലംഘനം നടത്തിയ കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യേണ്ട സര്‍ക്കാര്‍, പ്രതിയോടൊപ്പം ചേര്‍ന്ന് പങ്കുകച്ചവടത്തിനു മുതിരുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത നടപടിയാണ്.
ആറന്മുളയില് വെറും വിമാനത്താവളമല്ല, അതിലും വിപുല സൗകര്യങ്ങളോടുകൂടിയ ‘എയറോട്രോപോളിസ്’ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.ജി.എസ് ഗ്രൂപ്പ് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഗ്രാമത്തെ വ്യവസായ വാണിജ്യ നഗരമാക്കുകയും വിമാനത്താവള കേന്ദ്രീകൃത വികസനം നടപ്പാക്കുകയും ചെയ്യുന്ന വിപുലമായ ഈ പദ്ധതി അമേരിക്കയിലാണ് ആദ്യം പരീക്ഷിച്ചത്. അനുബന്ധ റോഡ്, റയില്‍ ഗതാഗതം, വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവക്കായി ഈ സമുച്ചയത്തിന് മൂവായിരം ഏക്കറെങ്കിലും വേണ്ടിവരും. ആറന്മുള എന്ന പൈതൃക ഗ്രാമത്തെ ഒന്നാകെ പറിച്ചെറിയുകയാണ് ലക്ഷ്യം.
കെ.ജി.എസ് ഗ്രൂപ്പ് കമ്പനി പല ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികളുടെയും ബിനാമിയാണെന്ന് കുമ്മനം പറഞ്ഞു. 500 ഏക്കര്‍ എന്നുപറഞ്ഞ് 2000 ഏക്കര്‍ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ച നടപടി പിന്‍വലിക്കുമെന്ന് ഏഴുമാസം മുമ്പ് നിയമസഭയില്‍ നല്കിയ ഉറപ്പ് മുഖ്യമന്ത്രി നാളിതുവരെ പാലിച്ചിട്ടില്ല. കോടികളുടെ വന്‍ ഭൂമി കുംഭകോണമാണ് ആറന്മുളയില് നടക്കുന്നത്.
ഭൂമി കച്ചവടക്കാരുമായി മുഖ്യമന്ത്രിക്കുള്ള അവിഹിത ബന്ധമാണ് ഇപ്പോള്‍ പത്തുശതമാനം ഷെയര്‍ എടുക്കുന്നതിനുള്ള തീരുമാനത്തില്‍ കൊണ്ടുചെന്നെത്തിച്ചത്. സര്‍ക്കാര്‍ തീരുമാനങ്ങളെല്ലാം പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നത് ഇപ്പോള്‍ കെ.ജി.എസ് ഗ്രൂപ്പാണ്. സര്‍ക്കാരിന്റെ ഓഹരി പത്തുശതമാനം ഉണ്ടെന്നും ചെയര്മാന് സര്‍ക്കാര്‍ പ്രതിനിധിയായിരിക്കുമെന്നും സെസ് കൊണ്ടുവരുമെന്നുമെല്ലാമുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ ആദ്യമായി കമ്പനിയാണ് പുറത്തുവിട്ടത്.
രാഷ്ട്രത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുമെന്ന കാരണം പറഞ്ഞ് ആറന്മുളയില് വിമാനത്താവളം പാടില്ലെന്ന് നിഷ്കര്‍ഷിച്ച കേന്ദ്രപ്രതിരോധ മന്ത്രി വെറും ഇരുപതു ദിവസം കൊണ്ട് മാറ്റിപ്പറഞ്ഞു. ഭൂമിയിടപാടിലെ ക്രമക്കേടും അഴിമതിയും അന്വേഷിച്ച വിജിലന്‍സ് പോലീസിന്റെയും ലാന്‍ഡ് റവന്യു കമ്മീഷണറുടെയും റിപ്പോര്‍ട്ടുകള്‍ തമസ്കരിച്ചു. ഭൂ മാഫിയകളെ സഹായിക്കാന്‍ നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ടും തള്ളി. ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായി.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് വ്യവസായ സെക്രട്ടറി ടി.ബാലകൃഷ്ണന് മന്ത്രിസഭയുടെ അംഗീകാരമോ റവന്യു അധികൃതരുടെ ശുപാര്‍ശയോ ഇല്ലാതെയാണ് 2000 ഏക്കര്‍ നോട്ടിഫൈ ചെയ്തത്. കാവുകളും വീടുകളും പദ്ധതി പ്രദേശത്ത് വരില്ലെന്ന മുഖ്യമന്ത്രിയുടെയും കമ്പനി അധികൃതരുടെയും ആവര്‍ത്തിച്ചുള്ള അവകാശവാദം തെളിയിക്കുവാന്‍ കൈവശമുള്ള തെളിവുകള്‍ പൊതുജന മധ്യത്തില്‍ ഹാജരാക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. സ്വന്തം നിലപാട് വിശദീകരിക്കാന്‍ ഒരു പരസ്യ സംവാദത്തിന് തയ്യാറാകണം. എല്ലാ അനുമതിയും കിട്ടിയെങ്കില്‍ അവ പരസ്യപ്പെടുത്താനുള്ള ആര്‍ജ്ജവം കമ്പനിയും മുഖ്യമന്ത്രിയും കാട്ടണം. പമ്പയിലെ ജലനിരപ്പ് അനുദിനം താഴുന്നു. പമ്പാതീരമായ ആറന്മുളയുടെ ഭൂഗര്‍ഭ ജലവിതാനം ആപല്‍ക്കരമാം വിധം താഴ്ന്നിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്കിയ അനുമതി പിന്‍വലിക്കണമെന്നും നിയമം ലംഘിച്ച കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുമ്മനം രാജശേഖര്‍ അഭ്യര്‍ത്ഥിച്ചു. ആറന്മുള പള്ളിയോട, പള്ളിവിളക്ക് സംരക്ഷണ സമിതി കണ്‍വീനര്‍ പി. ഇന്ദുചൂഡന്, പ്രകൃതി സംരക്ഷണ സൗഹൃദ വേദി കണ്‍വീനര്‍ പ്രദീപ് അയിരൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: