ഇസ്ലാമാബാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്ന പാക്കിസ്ഥാനില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സുപ്രീംകോടതി വിധി. പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിനെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് അഷ്റഫിനെ കോടതിയില്‍ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് ഇഫ്ത്തിക്കര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദ്ദേശിച്ചു.
അഷ്റഫ് ജല-വൈദ്യുതി മന്ത്രിയായിരിക്കുമ്പോള്‍ നടന്ന ഊര്ജ്ജനിലയ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. 2006ല്‍ വിവിധ പദ്ധതികളില്‍ ഒമ്പത് കമ്പനികളെ വഴിവിട്ട് സഹായിച്ച് പര്‍വേസ് അഷ്റഫ് സര്‍ക്കാരിന് 22,000 കോടി രൂപയുടെ നഷ്ടം വരുത്തിയതായാണ് കേസ്.
രാജ്യത്തെ പ്രധാന അഴിമതിവിരുദ്ധ ഏജന്‍സിയായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി)കേസ് അന്വേഷിച്ച് അഷ്റഫിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി അറസ്റ്റിന് ഉത്തരവിട്ടത്. എന്നാല്‍ പര്‍വേസ് അഷ്റഫിനെ പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചിട്ടില്ല. അഷ്റഫിനൊപ്പം കേസിലെ പ്രതികളായ മറ്റ് പതിനഞ്ച് പേരെ അറസ്റ്റ് ചെയ്യാനും ചീഫ് ജസ്റ്റിസ് ഇഫ്ത്തിക്കര്‍ ചൗധരി ഉത്തരവിട്ടു. സുപ്രീംകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.
മെയ് പകുതിയോടെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് തടസ്സപ്പെടാന്‍ പാടില്ലെന്നും സമയത്തുതന്നെ നടക്കണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടവര്‍ സ്ഥാനമാനങ്ങള്‍ പരിഗണിക്കപ്പെടാതെ അറസ്റ്റ് ചെയ്യപ്പെടണമെന്നും ആരെങ്കിലും രാജ്യം വിട്ടുപോയാല്‍ ഉത്തരവാദിത്തം എന്‍എബി ഏറ്റെടുക്കണമെന്നും ഉത്തരവില്‍ പറയുന്നതായി കോടതി വൃത്തങ്ങള്‍ പറഞ്ഞു.
പാക്കിസ്ഥാനില്‍ ഭരണത്തില്‍ സുപ്രീംകോടതിയുടെ ശക്തമായ ഇടപെലുണ്ടാകുന്നത് ഇത് ആദ്യമായല്ല. കോടതി വിധി നടപ്പാക്കിയാല്‍ ഒരു വര്‍ഷത്തിനിടെ സ്ഥാനമൊഴിയേണ്ടി വരുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാകും പര്‍വേസ് അഷ്റഫ്. പ്രസിഡന്റ് സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസില്‍ കോടതി നിര്‍ദ്ദേശമനുസരിച്ച് നടപടി എടുക്കാത്തതിന്റെ പേരില്‍ കോടതിയലക്ഷ്യക്കേസ് നേരിട്ട യൂസഫ് റാസ ഗിലാനി കഴിഞ്ഞ ജൂണിലാണ് സ്ഥാനമൊഴിഞ്ഞത്. ഗിലാനിക്ക് പകരമായാണ് പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി വൈദ്യുതിമന്ത്രിയായിരുന്ന പര്‍വേസ് അഷ്റഫിനെ പ്രധാനമന്ത്രിയാക്കിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് രീതി പരിഷ്ക്കരിക്കണമെന്നും സര്‍ക്കാരിനെ പിരിച്ചുവിട്ട് ഭരണം സൈന്യത്തെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് പാക്കിസ്ഥാനി പുരോഹിതന് തഹീര്‍ ഉള് ഖദ്രിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് പാക് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്ന പുതിയ സംഭവ വികാസങ്ങള്‍. ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതും സര്‍ക്കാരിന് തലവേദനയാണ്.
ചുരുക്കത്തില്‍ ഗിലാനിക്ക് പകരക്കാരനായി എത്തിയ രാജാ പര്‍വേസ് അഷ്റഫിനും പരമോന്നതകോടതിയുടെ ഇടപെടല്‍ കാരണം പ്രധാനമന്ത്രിസ്ഥാനം നഷ്ടമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടുകയോ പുതിയ പ്രധാനമന്ത്രിയെ നിയമിക്കുകയോ ചെയ്യുക എന്ന പ്രതിസന്ധിയാണ് ഭരണകക്ഷിയായ പിപിപിക്ക് മുന്നിലുള്ളത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ നേതൃത്വത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടിയന്തരയോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് തെളിയുന്നതിന് മുമ്പ് അഷ്റഫിനെ അറസ്റ്റ് ചെയ്യാനുള്ള കോടതി ഉത്തരവിനെ വിമര്‍ശിക്കുന്നവരുമുണ്ട്. തഹീര്‍ ഉള് ഖദ്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെയും സുപ്രീംകോടതി വിധിയേയും ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു എന്ന അഭിപ്രായവും ചുരുക്കം ചില രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: