ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാക് വിദേശകാര്യമന്ത്രി റബ്ബാനി ഖര് രംഗത്തെത്തി. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പേരില്‍ ഇന്ത്യ യുദ്ധക്കൊതി കാട്ടുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്. അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്യേണ്ടതിനു പകരം പാക്കിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന പ്രസ്താവനയാണ് ഇന്ത്യന്‍ നേതാക്കള്‍ നടത്തുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ന്യൂയോര്‍ക്കില്‍ ഏഷ്യാ സൊസൈറ്റിയുടെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹിന. സംഘര്‍ഷത്തിന്റെ പേരിലുണ്ടായ നീറ്റല്‍ ആളിക്കത്തിക്കുന്ന പ്രസ്താവനകള്‍ ഏറെ അലോസരപ്പെടുത്തുന്നതാണെന്നും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ ശത്രുതാപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കാന്‍ ഇന്ത്യയിലെ ഓരോ രാഷ്ട്രീയ നേതാവും മത്സരിക്കുകയാണെന്നും ഹിന റബ്ബാനി ഖര് പറഞ്ഞു.
അതേസമയം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുകയാണ്. ഇന്നലെ രാത്രി രണ്ട് തവണ പാകിസ്ഥാന് വെടിയുതിര്‍ത്തു. പാക്കിസ്ഥാനോടുള്ള നിലപാട് പഴയതുപോലെയാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നും വീണ്ടും പ്രകോപനമുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി 8.15 ഓടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും വെടിവെയ്പുണ്ടായത്. മെന്താര്‍ സെക്ടറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ഫ്ളാഗ് മീറ്റിംഗിനു ശേഷം പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇത് അഞ്ചാം തവണയാണ്. അതിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷം ഐക്യരാഷ്ട്രസഭ അന്വേഷിക്കണമെന്ന് പാക്കിസ്ഥാന് വീണ്ടും ആവശ്യപ്പെട്ടു. ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ സന്നദ്ധമാണെന്നും പാക്കിസ്ഥാന് അറിയിച്ചു. ഇന്ത്യന്‍ സൈനികരെ കൊല്ലുകയും മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്ത പാക് നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്മോഹന് സിംഗ് വ്യക്തമാക്കിയിരുന്നു.
കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന് തയ്യാറാകണം. പാക്കിസ്ഥാനോട് എടുക്കുന്ന സമീപനം പരസ്യമായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. വിഷയത്തിലുള്ള ഇന്ത്യന്‍ നിലപാട് പാക്കിസ്ഥാന് ബോധ്യമാകുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാന് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് ഉത്തരമേഖലാ കമാന്റന്റ് കെ ടി പര്നായക് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: