കൊച്ചി: ദേശിയ ഗാനത്തെ അപമാനിച്ച കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കുറ്റപത്രം നല്കുന്ന കാര്യം കീഴ്ക്കോടതി തീരുമാനിക്കണം.
തന്നെ തേജോവധം ചെയ്യാനുദ്ദേശിച്ചുകൊണ്ടാണ് കേസെന്നും തരൂര്‍ ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് എറണാകുളം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തരൂരിനെതിരെ വിചാരണ നടപടികള്‍ നടത്തുന്നത്.
അതേസമയം കേസില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ കുറ്റ വിമുക്തനാക്കണമോയെന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തീരുമാനമെടുക്കും വരെ കേസില്‍ കുറ്റപത്രം നല്‍കുന്നത് ഹൈക്കോടതി തടഞ്ഞു. കേസ് അടുത്തമാസം 16ന് മുമ്പ് തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
എറണാകുളത്ത് പി കെ ഹോര്‍മിസ് അനുസ്മരണ ചടങ്ങില്‍ വച്ച് അമേരിക്കന്‍ മാതൃകയില്‍ നെഞ്ചില്‍ കൈവെച്ച് ദേശീയ ഗാനം പാടാന്‍ തരൂര്‍ ആഹ്വാനം ചെയ്തെന്നാണ് കേസ്. ദേശീയഗാനം ആലപിച്ചപ്പോള്‍ തടസ്സപ്പെടുത്തിയെന്നും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: