തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ജില്ലകളിലും സെഷന്‍സ് കോടതികള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി 18 പുതിയ തസ്തിക നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കായിക മേളയില്‍ സമ്മാനത്തുക വര്‍ധിപ്പിക്കും. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി ക്രിമിനല്‍ കേസില്‍പ്പെട്ടവര്‍ക്കെതിരെ നടപടി തുടരാനും പണിമുടക്കില്‍ പങ്കെടുത്തവര്‍ക്കു ഡയസ്നോണ്‍ ബാധകമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്നതിനു വേണ്ടി നിയമിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി ഈ മാസം 18,19 തീയതികളില്‍ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 19നു സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. എല്ലാ പാര്‍ട്ടികളുടെയും സംയുക്ത അഭിപ്രായം സ്വരൂപിച്ച് കമ്മിറ്റിയെ സര്‍ക്കാര്‍ അറിയിക്കും. അതിനായി 18നു സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കൂടാതെ സംസ്ഥാനം നേരിടുന്ന വിലക്കയറ്റം, വരള്‍ച്ച തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 23ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മലബാറിലെ എഎപി പദ്ധതി പ്രകാരമുള്ള 33 സ്കൂളുകളിലെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും ശമ്പളവും സര്‍ക്കാര്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ ഈ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന ആവശ്യം മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ഈ സ്കൂളുകളില്‍ പുതിയ നിയമനം നടത്തുന്നതു സംബന്ധിച്ചു നിലവിലുള്ള സാഹചര്യം പരിശോധിച്ചു തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് കമ്പനിയുടെ പത്തുശതമാനം ഓഹരി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരായ സമരങ്ങളില്‍ കഴമ്പില്ല. ഇത്തരം സമരം നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ആറന്മുള വിമാനത്താവളം ജനങ്ങളും ജനപ്രതിനിധികളും ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: