തിരുവനന്തപുരം: ഹരിഹരവര്‍മയെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കവര്‍ച്ചചെയ്ത തൊണ്ടിമുതലുകളായ രത്നക്കല്ലുകള്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. മരതക ഗണപതികള്‍, മരതക മാല, എമരാള്‍ഡ് ബാര്‍ തുടങ്ങിയവ ഉള്‍പ്പെടെ ആയിരത്തി അറുന്നൂറോളം കല്ലുകളാണ് പ്രദര്‍ശിപ്പിച്ചത്.
ഇവയ്ക്കു ലക്ഷങ്ങളുടെ വില മാത്രമേ വരികയുള്ളുവെന്നാണു പോലീസ് നിഗമനം. 3000, 2500, 1500 കാരറ്റുവീതമുള്ള മൂന്നു ഗണപതി വിഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ മരതകത്തില്‍ തീര്ത്തവയാണെന്നു കരുതിയിരുന്നതു ശരിയായിരുന്നില്ല. ഇവയ്ക്കു വില വളരെ കുറവാണെന്നാണ് കരുതുന്നത്. 64 കല്ലുകളുള്ള മരതക മാല യുദ്ധത്തിനു ധരിക്കുന്നത് വിജയം വരിക്കുന്നതിനു സഹായകമാകുമെന്ന് ഹരിഹരവര്‍മ പ്രതികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. 30 കോടി വിലയുള്ള എമറാള്‍ഡ് ബാര്‍ തന്റെ കയ്യിലുണ്ടെന്നും പറഞ്ഞിരുന്നു. ഇവ രണ്ടും കണ്ടെടുത്തിട്ടുണ്ട്.
ഡയമണ്ടാണെന്നു പറഞ്ഞു തെറ്റിധരിപ്പിച്ച കല്ലുകളില്‍ രണ്ടു വലിയ പീസുകള്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയവയാണെന്നും അവ ലണ്ടനില്‍ ലേലത്തില്‍ വച്ചിരിക്കുകയാണെന്നും അവയുടെ ബാക്കിയാണ് തന്റെ കൈവശമുള്ളതെന്നും ഹരിഹരവര്‍മ പറഞ്ഞിരുന്നു. അവയും പ്രദര്‍ശിപ്പിച്ചു. 300 വര്‍ഷം പഴക്കമുള്ള വിലമതിക്കാനാകാത്തതെന്നു ഹരിഹരവര്‍മ പറഞ്ഞു പരത്തിയിരുന്ന ഒരു വാച്ചും കണ്ടെത്തിയിട്ടുണ്ട്.
മുഖ്യപ്രതി ജിതേഷിന്റെ വീട്ടില്‍ നിന്നും പ്രതികളുടെ ബാംഗ്ലൂരിലെ താമസസ്ഥലത്തുനിന്നും പ്രതികളുടെ കാമുകിമാരുടെ പക്കല്നിന്നുമാണ് പോലീസ് കല്ലുകള്‍ കണ്ടെടുത്തത്. ആറ്റിങ്ങല്‍ സ്വദേശിനിയും പാലക്കാട് സ്വദേശിനിയുമാണിവര്. ഇവരോട് കല്ലുകളുടെ ഉറവിടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. കണ്ടെടുത്ത കല്ലുകള്‍ ജിയോളജിക്കല്‍ വകുപ്പിന്റെ സഹായത്തോടെ മൂല്യനിര്‍ണയം നടത്തും. 1600ഓളം കല്ലുകള്‍ മൂല്യനിര്‍ണയം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കാലതാമസമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. പ്രത്യേക അന്വേഷണ സംഘം തലവന്‍ ക്രൈം ഡിറ്റാച്ച്മെന്റ് എസി: കെ. ബൈജുവിന്റെയും പേരൂര്‍ക്കട സിഐ: പ്രതാപന്റെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലെ തെളിവെടുപ്പിനു ശേഷം തിരികെയെത്തിച്ച പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇതിനിടയില്‍ ഹരിഹരവര്‍മയുടെ യഥാര്‍ഥ വിവരങ്ങള്‍ തിരിച്ചറിയാനായി അയാളുടെ ഇ-മെയില്‍ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു വരുന്നു. കൊല്ലപ്പെട്ടയാളുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യാജമായതിനാലാണ് ഇയാള്‍ ഉപയോഗിച്ചിരുന്ന ഇ-മെയില്‍ അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നത്. ഹൈടെക്സെല്ലിന്റെ സഹകരണത്തോടെയാണ് പരിശോധന പുരോഗമിക്കുന്നത്. വര്‍മയുടെ യഥാര്‍ഥ വിവരങ്ങള്‍ മനസിലാക്കുന്ന തരത്തില്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാല്‍ ഇയാളുടെ ഭാര്യയും ബന്ധുക്കളും വര്‍മ്മയ്ക്ക് ഹരിഹരവര്‍മ്മ എന്ന പേരില്‍ പാസ്പോര്‍ട്ടും ഐഡി കാര്‍ഡും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വര്‍മ്മയെക്കുറിച്ചുള്ള അന്വേഷണം തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് പോലീസിനുള്ളിലും ആശയക്കുഴപ്പമുണ്ട്. വര്‍മയുമായി ബന്ധമുണ്ടായിരുന്ന രണ്ടു പെണ് സുഹൃത്തുക്കളെയും പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരെ വിട്ടയച്ചിരുന്നു. ഇവരില്‍ നിന്ന് വര്‍മ ഏല്‍പ്പിച്ച ചില സാധനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: