കൊല്‍ക്കത്ത: സി.പി.എം കേന്ദ്രകമ്മിറ്റിയോഗം കൊല്‍ക്കത്തയില്‍ തുടങ്ങി. പ്രതിപക്ഷ നേതാവ് വി.എസിന്റെ സ്റ്റാഫംഗങ്ങള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച അച്ചടക്ക നടപടി കേന്ദ്ര കമ്മിറ്റി യോഗം പരിഗണിക്കും. യോഗം ആരംഭിക്കുന്നതിന് മുമ്പായി വി.എസ് അച്യുതാനന്ദന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തി.
കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനമായ മുസഫര്‍ അഹമ്മദ് ഭവനിലായിരുന്നു കൂടിക്കാഴ്ച. തന്റെ വിശ്വസ്തരായ മൂന്നുപേരെ പുറത്താക്കിയ നടപടിയിലുള്ള എതിര്‍പ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വി.എസ്, കാരാട്ടിനെ ധരിപ്പിച്ചതായാണ് സൂചന. സി.പി.എമ്മിന്റെ ഇടക്കാല അവലോകന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് വി.എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്, പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ് എന്നിവരെ പുറത്താക്കാന്‍ സി.പി.എം സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്.
നടപടി അംഗീകരിക്കില്ലെന്നായിരുന്നു വി.എസിന്റെ നിലപാട്. ഇവര്‍ തെറ്റു ചെയ്തിട്ടില്ലെന്ന് വിഎസ് പരസ്യമായി പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടപടി തീരുമാനം പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. കേന്ദ്രകമ്മറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടാവും നടപടി പ്രഖ്യാപിക്കുക. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശം കേന്ദ്രകമ്മറ്റി അംഗീകരിക്കാനാണ് സാധ്യത.
യോഗത്തില്‍ പങ്കെടുക്കാനെത്തിയ വി.എസിനൊപ്പം സുരേഷിന് പകരം പേഴ്സണല്‍ അസിസ്റ്റന്റ് പി.വി.വിനോദാണുള്ളത്. സുരേഷ് കൊല്‍ക്കത്തയിലേക്ക് തനിക്കൊപ്പം വരാത്തത് പാര്‍ട്ടി വിലക്ക് കാരണമല്ലെന്ന് വി.എസ് പറഞ്ഞു. വീട്ടില്‍ ചില അത്യാവശ്യ കാര്യങ്ങള്‍ ഉള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ടി പി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തില്‍ പ്രഖ്യാപിച്ച അന്വേഷണം സംബന്ധിച്ച് താന്‍ പ്രകാശ് കാരാട്ടിന് നല്കിയ കത്ത് ചര്‍ച്ച ചെയ്യണമെന്ന് വിഎസ് അച്യുതാനന്ദന് കേന്ദ്രകമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. എല്ലാവര്ക്കും വീട് , ഭൂമി തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിച്ച് സിപിഐഎം രാജ്യ വ്യാപകമയി നടത്താനിരിക്കുന്ന പ്രക്ഷോഭത്തിനും കേന്ദ്രകമ്മറ്റി രൂപം നല്‍കും.
കന്യാകുമാരി, മുംബൈ, കൊല്‍ക്കത്ത, അമൃത്സര്‍ എന്നിവിടങ്ങളില്‍ നിന്ന് പിബി അംഗങ്ങളുടെ നേതൃത്വത്തില്‍ ജാഥ ഉണ്ടാവും. മാര്‍ച്ച് മൂന്നിന് ദല്‍ഹിയില്‍ വന്‍ റാലിയോടെ ജാഥകളുടെ സമാപനം നടത്താനാണ് പിബി ധാരണയിലെത്തിയിരിക്കുന്നത്. കേന്ദ്രകമ്മറ്റി ഈ തീരുമാനത്തിന് അംഗീകാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: