ന്യുയോര്‍ക്ക്: തോക്ക് നിയന്ത്രണം കര്‍ശനമാക്കുന്ന നയരേഖ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. തോക്കനുകൂലികളുടെ വാദത്തിന് കടിഞ്ഞാണിട്ടു കൊണ്ടാണ് ഒബാമയുടെ പുതിയ നിര്‍ദേശങ്ങള്‍. ആക്രമണത്തിന് ഉപയോഗിക്കുന്ന തോക്കുകള്‍ നിരോധിക്കണം. വന്‍ തോതില്‍ ആയുധം ശേഖരിക്കുന്നവരേ പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കണം മുതലായവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗണത്തില്‍പ്പെടുന്ന തോക്കുകള്‍ക്ക് വീണ്ടും നിരോധനമേര്‍പ്പെടുത്തും. തോക്ക് വ്യാപാരത്തിന് പിന്നിലെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നതടക്കമുള്ള 23 നിര്‍ദ്ദേശങ്ങളില്‍ ബരാക് ഒബാമ ഒപ്പുവെച്ചു. നയരേഖ നടപ്പിലാക്കാന്‍ 500 ദശലക്ഷം ഡോളര്‍ വകയിരുത്തിയതായും ഒബാമ അറിയിച്ചു.
പ്രതിനിധി സഭയുടെ സമ്മതം ആവശ്യമില്ലാത്ത 23 എക്സിക്യൂട്ടീവ് രേഖകളിലാണ് പ്രസിഡന്റ് ഒപ്പ് വച്ചിരിക്കുന്നത്. തോക്കിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതിന്റെ സമയം അതിര് കടന്നിരിക്കുന്നു എന്നാണ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു കൊണ്ട് ഒബാമ പറഞ്ഞത്. സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള അത്യാധുനികമായ തോക്കുകള്‍ ഇനി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിന് ലൈസന്‍സ് നല്കുന്നതില് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ തോക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം 2000ത്തില്‍ പിന്‍വലിച്ചിരുന്നു.
ആയുധം ഉപയോഗിക്കുന്നതിനെതിരെ ബോധവത്കരണം നടത്തും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കൗണ്‍സിലിങ് ക്ലാസുകള്‍ ശക്തമാക്കും. ആയുധക്കടത്ത് തടയാനായി കോണ്‍ഗ്രസ് നിയമം പാസാക്കാന്‍ ആലോചിക്കുന്നതായും ഒബാമ പറഞ്ഞു. അതേസമയം ഒബാമയുടെ പദ്ധതി തോക്ക് ദുരുപയോഗം ചെയ്യുന്നതിന് പരിഹാരമാവില്ലെന്നാണ് യുഎസ് നാഷണല്‍ റൈഫിള്‍സ് അസോസിയേഷന് വാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: