ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ പുതുതലമുറ ആഢംബര യാത്രാവിമാനമായ ആറ് ഡ്രീംലൈനറുകളുടെ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ബാറ്ററിയിലും സോഫ്റ്റ്വെയറിലുമുണ്ടായ തകരാറുകളെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.
യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ജപ്പാനിലും അമേരിക്കയിലും ഇതേ കാരണത്താല്‍ തന്നെ ഇന്നലെ വിമാനങ്ങള്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തിയിരുന്നു.
സര്‍വീസ് എപ്പോള്‍ പുനരാരംഭിക്കുമെന്നു വ്യക്തമല്ല. ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളാണ് സുരക്ഷാ പരിശോധനകള്‍ക്കായി സര്‍വീസ് നിര്‍ത്തിവച്ചതെന്ന് എയര്‍ഇന്ത്യ മേധാവി രോഹിത് നന്ദന് വ്യക്തമാക്കി. പുലര്‍ച്ചെ നാലു മണിയോടെയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചത്. വിമാനങ്ങള്‍ ഏതു വിമാനത്താവളത്തിലാണോ ഏറ്റവുമൊടുവില്‍ ഇറക്കിയതു അവിടെ സര്‍വീസ് അവസാനിപ്പിക്കാനാണ് എയര്‍ഇന്ത്യ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഡ്രീംലൈനര്‍ വിമാനങ്ങളില്‍ ഒന്ന് ചെന്നൈയിലും മറ്റൊരെണ്ണം ബാംഗളൂരിലുമാണ് സര്‍വീസ് അവസാനിപ്പിച്ചിരിക്കുന്നത്. അതേസമയം, ഡ്രീംലൈനര്‍ വിമാനങ്ങള്‍ നിലത്തിറക്കിയ സാഹചര്യത്തില്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും നന്ദന് അറിയിച്ചു.
എയര്‍ ഇന്ത്യയ്ക്കുള്ള ആറു ഡ്രീംലൈനര്‍ വിമാനങ്ങളില്‍ രണ്ടെണ്ണം അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കും മൂന്നെണ്ണം ആഭ്യന്തര സര്‍വീസുകള്‍ക്കും ഒന്ന് സ്റ്റാന്റ് ബൈ ആയുമാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: