കൊല്‍ക്കത്ത: സി.പി.എം സംസ്ഥാന കമ്മിറ്റികള്‍ എടുക്കുന്ന തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിക്കേണ്ടതുണ്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടി ഭരണഘടന ഇതാണ് അനുശാസിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ കാര്യത്തിലും ഇത് പ്രകാരമാണ് നടപടിയുണ്ടാവുകയെന്നും യെച്ചൂരി പ്രതികരിച്ചു.
തന്റെ മൂന്നു വിശ്വസ്തരെ പുറത്താക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ചോദ്യം ചെയ്യുകയും ഇവരെ രക്ഷപെടുത്താനുമുള്ള വിഎസിന്റെ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് യെച്ചൂരിയുടെ പ്രഖ്യാപനം. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കില്ലെന്ന് വി.എസ് അച്യുതാനന്ദന് പ്രകാശ് കാരാട്ടിനോട് വ്യക്തമാക്കിയിരുന്നു.
തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്നും ഇവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി ഒഴിവാക്കണമെന്നുമാണ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വി.എസ് ആവശ്യപ്പെടുക. എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം മേല്‍ക്കമ്മിറ്റി അംഗീകരിക്കണമെന്ന യെച്ചൂരിയുടെ പ്രസ്താവന വി.എസിന്റെ ശ്രമങ്ങള്‍ക്കു തടസമാകും.
വി.എസിന്റെ വിശ്വസ്തരായ പേഴ്സനല്‍ അസിസ്റ്റന്റ് സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരന്, പ്രസ് സെക്രട്ടറി ബാലകൃഷ്ണന് എന്നിവര്‍ക്കെതിരെയാണ് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: