ന്യൂദല്‍ഹി: സബ്സിഡിയോടെ പ്രതിവര്‍ഷം ഒമ്പത് ഗ്യാസ് സിലിണ്ടറുകള്‍ നല്കാന് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രില്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം മന്ത്രിസഭായോഗം എടുത്തത്.
കര്‍ണാടക അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രിസഭായോഗത്തിന്റെ പ്രഖ്യാപനം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ആറാക്കി വെട്ടിക്കുറച്ചത്. ഇത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്നു ഒന്പതാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ജനങ്ങളുടെ പ്രതിഷേധത്തിനു അയവുവരുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം പെട്രോളിയം മന്ത്രാലയം ധനവകുപ്പിന് സമര്‍പ്പിക്കുകയായിരുന്നു.
അടിക്കടിയുള്ള ഇന്ധന വില വര്‍ധനയും സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതും കേന്ദ്ര സര്‍ക്കാരിനു ജനദ്രോഹ പരിവേഷം ചാര്‍ത്തിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ അസംതൃപ്തി നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: