കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി പ്രദേശത്തിന് ഒറ്റ സെസ് പദവി അനുവദിക്കാന്‍ തീരുമാനം. ദല്‍ഹിയില്‍ ചേര്‍ന്ന സെസ് ബോര്‍ഡ് ഓഫ് അപ്രൂവല്‍ യോഗമാണ് സ്മാര്‍ട്ട് സിറ്റി പ്രദേശത്തെ ഒറ്റ സാമ്പത്തിക മേഖലയായി പരിഗണിക്കാന്‍ തീരുമാനിച്ചത്.
നേരത്തെ 53 ഹെക്ടര്‍ ഭൂമിക്കാണ് സെസ് പദവി പ്രഖ്യാപിച്ചിരുന്നത്. 43 ഹെക്ടര്‍ ഭൂമി കൂടി ചേര്‍ത്ത് 99 ഹെക്ടര്‍ ഒറ്റ സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുകയാണ് ഇന്ന് കേന്ദ്ര സെസ് അനുമതി ബോര്‍ഡ് ചെയ്തിരിക്കുന്നത്. ഇതോടെ സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച് രണ്ടു വര്‍ഷമായി നിലനില്‍ക്കുന്ന ആശങ്കകള്‍ക്കാണ് വിരമമായത്.
പദ്ധതിക്ക് ഒറ്റ സെസ് പദവിയാണോ ഇരട്ട സെസ് പദവിയാണോ അനുവദിക്കുക എന്ന കാര്യം പരിഗണിക്കാനാണ് ഇന്ന് യോഗം ചേര്‍ന്നത്. 246 ഏക്കറിന് ഒറ്റ സെസായിട്ടാണ് അനുവദിച്ചിരിക്കുന്നത്. 135 ഏക്കറിന് നേരത്തെ സെസ് അനുവദിച്ചിരുന്നു. ടീകോമിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ദുബായില്‍ ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഉറപ്പു നല്‍കിയിരുന്നു.
ഒറ്റസെസ് അനുവദിച്ചാല്‍ മാത്രമേ നിര്‍മ്മാണം തുടങ്ങൂവെന്നായിരുന്നു ടീകോമിന്റെ നിലപാട്. സെസ് കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനു മുന്നോടിയായി കേന്ദ്ര റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. സ്മാര്‍ട്ട് സിറ്റി പ്രദേശത്ത് കൂടി കടമ്പയാര്‍ ഒഴുകുന്നതു കൊണ്ടാണ് നേരത്തെ രണ്ടു സെസ് എന്ന കാര്യം പരിഗണിച്ചത്. ഒറ്റസെസ് അനുവദിച്ചതിനൊപ്പം കടമ്പയാറിനു മുകളിലൂടെ പാലം പണിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: