ന്യൂദല്‍ഹി: രണ്ടാം മാറാട് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച മുസ്ലിം ലീഗ് നേതാവ് അടക്കം 24 പേരുടെ ജാമ്യാപേക്ഷയാണു തള്ളിയത്. ആറു മാസത്തിനു ശേഷം ജാമ്യ ആവശ്യവുമായി പ്രതികള്‍ക്കു കോടതിയെ സമീപിക്കാമെന്നു സൂപ്രീംകോടതി വ്യക്തമാക്കി.
24 പ്രതികളെയും നേരത്തേ പ്രത്യേക വിചാരണ കോടതി വെറുതേവിട്ടിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികള്‍ക്കു തടവുശിക്ഷ ഹൈക്കോടതി വിധിക്കുകയായിരുന്നു. ഈ വിധിക്കെതിരെ നല്കിയ അപ്പീലിനൊപ്പം സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റിസുമാരായ ആര്.എം ലോധ, എസ്.ജെ മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ച് തളളിയത്.
പ്രതികള്‍ക്കെതിരെയുള്ള കേസ് ഗൗരവമേറിയതാണെന്നും നിയമവിരുദ്ധമായി സംഘം ചേര്‍ന്ന കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അതിനാല്‍ ഇപ്പോള്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്നും ആറ് മാസത്തിന് ശേഷം പുതിയ അപേക്ഷ നല്‍കാവുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. അന്യായമായ സംഘംചേരല്‍ തന്നെ ഇവര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി. ഗിരിയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്. രമേശ്ബാബു എന്നിവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: